
അങ്കാറ: തുർക്കിയിലും സിറയയിലും ഉണ്ടായ ഭൂചലനത്തിൽ മരണം 600 കടന്നതായി റിപ്പോർട്ടുകൾ. തുർക്കിയിൽ 360 ലേറെ പേരും സിറിയയിൽ 250 പേരും മരിച്ചതായാണ് പുറത്തു വരുന്ന കണക്കുകൾ. 1000 ത്തിലേറെ ആളുകൾക്ക് പരിക്കേറ്റതായും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു.
മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് സൂചന. റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് തെക്കു കിഴക്കന്‍ തുര്‍ക്കിയില്‍ അനുഭവപ്പെട്ടത്.
അതിന് ശേഷം 15 മിനിറ്റിനുകൾ പിന്നിട്ടപ്പോൾ റിക്ടര്‍ സ്‌കെയിലില്‍ 6.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനവും ഉണ്ടായി. തുർക്കി തെക്കു കിഴക്കൻ മേഖലയായ ഗാസിയാൻ ടെപ്പിന് സമീപമാണ് ഭൂകമ്പത്തിന്‍റെ പ്രഭവ കേന്ദ്രമെന്നാണ് യുഎസ് ജിയോളജി വിഭാഗം നൽകുന്ന വിവരം. ഭൂകമ്പത്തിന്‍റെ ഫലമായി നിരവധി കെട്ടിടങ്ങൾ നിലംപൊത്തി. നിരവധി പേർക്ക് അതിനുള്ളിൽ കുടുങ്ങി കിടക്കുന്നതായാണ് റിപ്പോർട്ടുകൾ.