
നൈസിൽ നടന്ന ഐക്യരാഷ്ട്രസഭയുടെ സമുദ്ര സമ്മേളനത്തിൽ ഇമ്മാനുവൽ മാക്രോണുമായി കൂടിക്കാഴ്ച നടത്തുന്ന യുഎൻ സെക്രട്ടറി ജനറൽ അൻ്റോണിയോ ഗുട്ടെറസ്
Photograph: Laurent Cipriani/AFP/Getty Images
നീസ്: ഐക്യരാഷ്ട്ര സഭയുടെ മൂന്നാം സമുദ്ര സമ്മേളനത്തിന് ഫ്രാൻസിലെ നീസിൽ തിങ്കളാഴ്ച തുടക്കമായി. ആഴക്കടലുകൾ മനുഷ്യന്‍റെ കൈയേറ്റ ഭൂമിയാകരുതെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടെറസ് പറഞ്ഞു. ജൈവവൈവിധ്യം, കാലാവസ്ഥ, പരിസ്ഥിതി, ആരോഗ്യം എന്നിവയ്ക്കായി വർഷങ്ങളായി നാം നടത്തുന്ന പോരാട്ടങ്ങളുടെ കാതൽ സമുദ്രത്തിനായുള്ള പോരാട്ടമാണെന്ന് ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മക്രോൺ മുന്നറിയിപ്പു നൽകി.
അപൂർവ ധാതുക്കൾക്കായി കടലിന്‍റെ അടിത്തട്ടിൽ ഖനനം നടത്തുന്നതിനെയും പ്ലാസ്റ്റിക് മലിനീകരണം നിയന്ത്രിക്കുന്നതിനുള്ള ഉടമ്പടിയെപ്പറ്റിയും രാജ്യങ്ങൾക്കിടയിൽ തർക്കം നിലനിൽക്കുമ്പോഴാണ് നീസിൽ അഞ്ചു ദിവസത്തെ ഉച്ചകോടി നടക്കുന്നതെന്നത് ശ്രദ്ധേയമാണ്.
ഹൈ സീസ് ഉടമ്പടി അംഗീകരിക്കുക എന്നതാണ് ഇത്തവണത്തെ പ്രധാന അജൻഡ. ഒരു രാജ്യത്തിന്‍റെയും അധികാര പരിധിയിൽ ഇല്ലാത്ത വിശാലമായ സമുദ്രത്തിലെ ജൈവ വൈവിധ്യ സംരക്ഷണത്തിനായുള്ള ഉടമ്പടിയാണിത്. അറുപതു രാജ്യങ്ങൾ അംഗീകരിച്ചാൽ മാത്രമേ ഉടമ്പടി പ്രാബല്യത്തിൽ വരുകയുള്ളു.
ദക്ഷിണ കൊറിയ, ഫ്രാൻസ് എന്നീ രാജ്യങ്ങളും യൂറോപ്യൻ യൂണിയനും ഉൾപ്പടെ 32 അംഗങ്ങൾ ഇത് അംഗീകരിച്ചു. തിങ്കളാഴ്ച വരെയുള്ള കണക്കാണിത്. എന്നാൽ വലിയ സമുദ്ര മേഖലയുള്ള മിക്ക രാഷ്ട്രങ്ങളും ജി- 20യിലെ മറ്റു രാജ്യങ്ങളും ഇതു വരെ അംഗീകരിച്ചിട്ടില്ല. 2023 ൽ ജോ ബൈഡൻ പ്രസിഡന്‍റായിരിക്കെ യുഎസ് ഈ ഉടമ്പടിയിൽ ഒപ്പിട്ടിട്ടുണ്ടെങ്കിലും അംഗീകരിച്ചിട്ടില്ല. ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രതിനിധി സംഘത്തെ അയച്ചിട്ടുമില്ല. ഗ്രീൻലൻഡിലും അന്‍റാർട്ടിക്കയിലും സമുദ്രാന്തർഖനനം നടത്താനുള്ള പദ്ധതിയിലാണ് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്.
മൊത്തം സമുദ്രത്തിന്‍റെം 2.7 ശതമാനം മാത്രമേ വിനാശകരമായ ഖനന പ്രവർത്തനങ്ങളിൽ നിന്ന് ഫലപ്രദമായി സംരക്ഷിക്കപ്പെട്ടിട്ടുള്ളു എന്നാണ് സന്നദ്ധ സംഘടനയായ സമുദ്ര സംരക്ഷണ സ്ഥാപനത്തിന്‍റെ കണക്ക്. 2030 ആകുമ്പോഴേയ്ക്കും 30 ശതമാനം സംരക്ഷിക്കുമെന്ന പ്രതിജ്ഞ നടത്തിയിരുന്നെങ്കിലും ഈ ലക്ഷ്യത്തിന് അടുത്തെങ്ങും എത്തിയിട്ടില്ല. ലക്ഷ്യം സാക്ഷാത്കരിക്കണമെങ്കിൽ ഹൈ സീസ് ഉടമ്പടി നടപ്പാക്കണമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.