

യുഎസിന് സൈന്യത്തെ വിട്ടു നൽകില്ല: പോളിഷ് പ്രധാനമന്ത്രി ഡൊണാൾഡ് ടസ്ക്
file photo
വാഷിങ്ടൺ: ഹോർമൂസ് കടലിടുക്കിലെ സുരക്ഷ ഉറപ്പാക്കാൻ സഖ്യ കക്ഷികളുടെ സഹായം തേടിയുള്ള അമെരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ അഭ്യർഥന പോളണ്ട് നിരസിച്ചു. ഇറാൻ യുദ്ധത്തിൽ പങ്കെടുക്കാൻ പോളണ്ട് സൈന്യത്തെ അയയ്ക്കില്ലെന്ന് പ്രധാനമന്ത്രി ഡൊണാൾഡ് ടസ്ക് വ്യക്തമാക്കി. സർക്കാർ യോഗത്തിനു മുന്നോടിയായി മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇറാനിലേയ്ക്ക് ഒരു സൈനിക നീക്കത്തിന് പോളണ്ട് പദ്ധതിയിടുന്നില്ല.
ഈ കാര്യത്തിൽ തങ്ങളുടെ സഖ്യകക്ഷികൾക്ക് യാതൊരു സംശയവുമില്ലെന്ന് ടസ്ക് പറഞ്ഞു. പോളണ്ടിന്‍റെ കര, വ്യോമ, നാവിക സേനകൾ ഈ യുദ്ധത്തിന്‍റെ ഭാഗമാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അയൽരാജ്യമായ യുക്രെയ്നിലെ യുദ്ധസാഹചര്യങ്ങൾ കണക്കിലെടുത്ത് സ്വന്തം സൈനിക ശേഷി വർധിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു വരികയാണ് പോളണ്ട്. നേരത്തെ ജർമനിയും സമാനമായ നിലപാട് സ്വീകരിച്ചിരുന്നു. ട്രംപിന്‍റെ സമ്മർദ്ദങ്ങൾക്കിടയിലും യൂറോപ്യൻ രാജ്യങ്ങൾ ഇറാനിലെ സൈനിക ഇടപെടലുകളിൽ നിന്ന് വിട്ടു നിൽക്കാൻ തീരുമാനിക്കുന്നത് അമെരിക്കയ്ക്ക് മേഖലയിൽ വൻ തിരിച്ചടിയായി .