എപ്സ്റ്റീൻ ഫയലുകളിൽ തട്ടി വീണ് ലോക സാമ്പത്തിക ഫോറം തലവനും

എപ്സ്റ്റീനുമായി അത്താഴ വിരുന്നുകളിൽ പങ്കെടുത്തതായി രേഖകൾ
 World Economic Forum chief falls victim to Epstein files

എപ്സ്റ്റീൻ ഫയലുകളിൽ തട്ടി വീണ് ലോക സാമ്പത്തിക ഫോറം തലവനും

file photo

Updated on

ലണ്ടൻ/ജനീവ: ലോക സാമ്പത്തിക ഫോറം പ്രസിഡന്‍റും സിഇഒയുമായ ബോർഗെ ബ്രെൻഡെ രാജി വച്ചു. അമെരിക്കൻ കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ബ്രെൻഡെ പുലർത്തിയ ബന്ധത്തെ കുറിച്ച് സ്വതന്ത്ര അന്വേഷണം നടന്നതിന് പിന്നാലെയാണ് ഈ അപ്രതീക്ഷിത രാജി. അമെരിക്കൻ നീതിന്യായ വകുപ്പ് പുറത്തു വിട്ട എപ്സ്റ്റീൻ ഫയലുകളിൽ ബ്രെൻഡെയുടെ പേര് പരാമർശിക്കപ്പെട്ടതാണ് പ്രതിസന്ധിക്ക് കാരണമായത്.

2018ലും 2019ലും എപ്സ്റ്റീനുമായി ബ്രെൻഡെ മൂന്നു തവണ അത്താഴ വിരുന്നുകളിൽ പങ്കെടുത്തതായും ഇ മെയിൽ, ടെക്സ്റ്റ് സന്ദേശങ്ങൾ കൈമാറിയതായും രേഖകൾ വ്യക്തമാക്കുന്നു. ഈ വെളിപ്പെടുത്തലുകളെ തുടർന്ന് ഫെബ്രുവരി ആദ്യവാരം ഡബ്ല്യുഇഎഫ് ഒരു സ്വതന്ത്ര അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ബ്രെൻഡെയ്ക്ക് എപ്സ്റ്റീന്‍റെ ക്രിമിനൽ പശ്ചാത്തലത്തെ കുറിച്ച് അറിവുണ്ടായിരുന്നോ എന്നും മറ്റും ഈ അന്വേഷണം പരിശോധിച്ചു.

“8.5 വർഷം നീണ്ട സേവനത്തിന് ശേഷം ഞാൻ പടിയിറങ്ങുന്നു. ഫോറത്തിന്‍റെ പ്രവർത്തനം തടസങ്ങളില്ലാതെ മുന്നോട്ടു പോകാൻ ഇത് ഉചിതമായ സമയമാണെന്ന് ഞാൻ വിശ്വസിക്കുന്നു” എന്ന് ബ്രെൻഡെ പ്രസ്താവനയിൽ പറഞ്ഞു. എന്നാൽ എപ്‌സ്റ്റീനെക്കുറിച്ച് നേരിട്ട് പരാമർശങ്ങളൊന്നും അദ്ദേഹം നടത്തിയില്ല. ബ്രെൻഡെയ്ക്ക് പകരം അലോയ്സ് സ്വിംഗി താൽക്കാലിക പ്രസിഡന്‍റായി ചുമതലയേൽക്കുമെന്ന് ഫോറം അറിയിച്ചു.

എപ്സ്റ്റീൻ ഫയലുകൾ പുറത്തു വന്നതോടെ രാജി വയ്ക്കുന്ന ഏറ്റവും പ്രമുഖനായ വ്യക്തിയാണ് ബോർഡെ ബ്രെൻഡെ. നോർവേയുടെ മുൻ വിദേശകാര്യ മന്ത്രി കൂടിയായ ഇദ്ദേഹത്തിന് പുറമേ, മുൻ അമെരിക്കൻ സെനറ്റർ ബോബ് കെറി, ഹാർവാർഡ് സാമ്പത്തിക ശാസ്ത്രജ്ഞൻ ലാറി സമ്മേഴ്സ് എന്നിവരും സമാനമായ രീതിയിൽ സ്ഥാനമൊഴിഞ്ഞിരുന്നു. എപ്സ്റ്റീന്‍റെ വിപുലമായ സ്വാധീനം ലോകത്തെ ഉന്നത നിരയിലുള്ള പലരെയും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com