പോൺതാരവുമായുള്ള ബന്ധം മറച്ചുവയ്ക്കാൻ പണം നൽകിയെന്ന കേസിൽ അറസ്റ്റിലായ മുൻ അമെരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് ആരോപണങ്ങൾ നിഷേധിച്ചു. കേസ് രാഷ്ട്രീയപ്രേരിതമാണെന്നാണു ട്രംപിന്‍റെ വാദം. കേസിൽ തന്നെ കുറ്റവിമുക്തനാക്കണമെന്നും ട്രംപ് കോടതിയിൽ ആവശ്യപ്പെട്ടു.
അമെരിക്കയുടെ ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു മുൻ പ്രസിഡന്‍റ് ക്രിമിനൽ കേസിൽ അറസ്റ്റിലാവുന്നത്. കീഴടങ്ങുന്നതിനായി കോടതിയിലെത്തിയ ട്രംപിന്‍റെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. 34 കുറ്റങ്ങളാണ് ട്രംപിനെതിരെ ചുമത്തിയിട്ടുളളത്. കുറ്റപത്രം വായിച്ചു കേട്ട ശേഷം കുറ്റങ്ങളെല്ലാം ട്രംപ് നിഷേധിച്ചു. 2016 തെരഞ്ഞെടുപ്പ് പ്രചാരണകാലത്ത് ട്രംപ് പോൺതാരത്തിനു 1.30 ലക്ഷം ഡോളര്‍ നല്‍കി എന്നതാണു കേസ്. 5 വർഷം നീണ്ട അന്വേഷണത്തിനൊടുവിലാണ് ട്രംപ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.
ട്രംപിനെ അറസ്റ്റ് ചെയ്തതോടെ പ്രതിഷേധം ഉണ്ടാകാനുള്ള സാഹചര്യം കണക്കിലെടുത്ത് ന്യൂയോർക്കിൽ കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.