

ദുബായ് വിമാനത്താവളത്തിന് സമീപം ഡ്രോൺ ആക്രമണം
അബുദാബി: ദുബായ് രാജ്യാന്തര വിമാനത്താവളത്തിന് സമീപം ഡ്രോൺ ആക്രമണം. വിമാനത്താവളത്തിന്‍റെ പരിസരത്തെ ഇന്ധന ടാങ്കിന് തീപിടിച്ചെങ്കിലും അണച്ചു. സമയോചിതമായ ഇടപെടലാണ് വൻ ദുരന്തം വഴിമാറിയത്. ആർക്കും പരുക്കേറ്റിട്ടില്ലെന്ന് ദുബായ് മീഡിയ ഓഫീസ് അറിയിച്ചു. സുരക്ഷ ഉറപ്പാക്കാനുള്ള എല്ലാ നടപടികളും സ്വീകരിച്ചതായും അധികൃതർ പറഞ്ഞു. ദുബായ് വിമാനത്താവളത്തിൽ നിന്നുള്ള സർവീസുകൾ ഭാഗികമായി പുനഃ സ്ഥാപിച്ചെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു.
യാത്രക്കാർ വിമാനകമ്പനികളുമായി ബന്ധപ്പെടണമെന്നും നിർദേശം. മേഖലയിൽ അതീവ ജാഗ്രത തുടരുകയാണ്. അബുദാബിയിൽ മിസൈൽ പതിച്ച് പലസ്തീൻ സ്വദേശി മരിച്ചു. വാഹനത്തിന് മേൽ മിസൈൽ വീഴുകയായിരുന്നു. ഇതോടെ ഇറാൻ ആക്രമണത്തിൽ യുഎയിലെ മരണം 7 ആയി.
അതിനിടെ പശ്ചിമേഷ്യൻ സംഘർഷത്തിനിടെ മറ്റൊരു കപ്പൽ കൂടി മേഖലയിൽ നിന്ന് ഇന്ത്യയിലേക്ക് പുറപ്പെട്ടു. ശനിയാഴ്ച ഇറാൻ ആക്രമിച്ച യുഎഇയിലെ ഫുജൈറ എണ്ണ സംഭരണ ശാലയിൽ നിന്ന് ഇന്ത്യൻ കപ്പൽ ജഗ് ലാഡ്കി ആണ് എണ്ണ നിറച്ച ശേഷം പുറപ്പെട്ടത്. 80.800 ടൺ മർബൻ ക്രൂഡ് ഓയിലാണ് കപ്പലിലുള്ളത്. എണ്ണ നിറയ്ക്കുന്നതിനിടെയായിരുന്നു ഫുജൈറയിലെ ഇറാന്‍റെ ഡ്രോൺ ആക്രമണം. കപ്പലിലെ ജീവനക്കാർ എല്ലാം സുരക്ഷിതരാണ്.