

ലഹരിമാഫിയ തലവൻ എൽ മെൻചോ കൊല്ലപ്പെട്ടു
മെക്സിക്കോ സിറ്റി: മെക്സിക്കോയിലെ മയക്കുമരുന്ന് മാഫിയ തലവനായ നെമെസിയോ ഒസെഗ്വേര സെർവാന്‍റ്സ് എന്ന എൽ മെൻചോയെ സൈന്യം ഏറ്റുമുട്ടലിൽ വധിച്ചു. മെക്സിക്കോയിലെ തപൽപയിലാണ് സൈന്യവും എൽ മെനചോയുടെ കാർട്ടൽ അംഗങ്ങളും തമ്മിൽ ഏറ്റുമുട്ടിയത്. ഏറ്റുമുട്ടലിൽ ഗുരുതരമായി പരുക്കേറ്റ് 59 കാരനായ എൽ മെൻചോയെ മെക്സിക്കോ സിറ്റിയിലെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയാണ് മരണം സംഭവിച്ചത്.
എൽ മെൻചോയുടെ മരണത്തെ തുടർന്ന് അനുയായികൾ രാജ്യത്ത് കലാപം അഴിച്ചുവിട്ടിരിക്കുകയാണ്. രാജ്യത്തെ 8 സംസ്ഥാനങ്ങളിലേക്ക് കലാപം വ്യാപിച്ചിട്ടുണ്ട്.
ഏറ്റുമുട്ടലിൽ മാഫിയ അംഗങ്ങളായ 6 പേർ കൊല്ലപ്പെട്ടു. 2 പേരെ സൈന്യം അറസ്റ്റ് ചെയ്തു. മാഫിയ സംഘത്തിന്‍റെ കേന്ദ്രത്തിൽ നിന്ന് റോക്കറ്റ് ലോഞ്ചറുകൾ ഉൾപ്പെടെ ആയുധങ്ങളും സൈന്യം പിടിച്ചെടുത്തിട്ടുണ്ട്. കലാപം രൂക്ഷമായതോടെ വിദ്യാഭ്യാസസ്ഥാപനങ്ങൾ സർക്കാർ അവധി പ്രഖ്യാപിച്ചു. ജനങ്ങളോട് വീടുകളിൽ തുടരാൻ മെക്സിക്കൻ പ്രസിഡന്‍റ് ക്ലോഡിയ ഷെയ്ൻബാം അഭ്യർഥിച്ചു.
മെക്സിക്കോയിലെയും യുഎസിലെയും അന്വേഷണ ഏജൻസികൾ തിരയുന്ന പിടികിട്ടാപ്പുള്ളികളിൽ പ്രധാനപ്പെട്ടയാളാണ് എൽ മെൻചോ. എൽ മെൻചോയുടെ തലയ്ക്ക് അമേരിക്ക 15 മില്യൺ ഡോളർ ഇനാമും പ്രഖ്യാപിച്ചിരുന്നു. അമേരിക്കയിലേക്ക് വൻതോതിൽ കൊക്കെയ്ൻ ഉൾപ്പെടെയുള്ള മയക്കുമരുന്നുകൾ കടത്തിയിരുന്നവരാണ് എൽ മെൻചോയുടെ സിജെഎൻജി കാർട്ടൽ.