ബ്രിട്ടീഷ് രാജാവിന് സമ്മാനങ്ങളയച്ച് ഡബ്ബാവാലകൾ

ബ്രിട്ടീഷ് രാജാവിന് പരമ്പരാഗത തലപ്പാവായ 'പുനേരി പഗാഡിയും' 'ഉപർണേ' എന്ന ഉത്തരീയവും സമ്മാനമായി അയച്ചിരിക്കുകയാണ് ഡബ്ബാവാലകളുടെ സംഘടന.
ബ്രിട്ടീഷ് രാജാവിന് സമ്മാനങ്ങളയച്ച്   ഡബ്ബാവാലകൾ

മുംബൈ: ചാൾസ് മൂന്നാമൻ ബ്രിട്ടന്‍റെ രാജാവായി അധികാരമേൽക്കുമ്പോൾ ബ്രിട്ടനോടൊപ്പം മുംബൈയിലെ ഡബ്ബാവാലകളും ആഘോഷത്തിലാണ്. ബ്രിട്ടീഷ് രാജാവിന് പരമ്പരാഗത തലപ്പാവായ 'പുനേരി പഗാഡിയും' 'ഉപർണേ' എന്ന ഉത്തരീയവും സമ്മാനമായി അയച്ചിരിക്കുകയാണ് ഡബ്ബാവാലകളുടെ സംഘടന. മേയ് 6നാണ് കിരീടധാരണം.

പത്തൊമ്പതാം നൂറ്റാണ്ടു മുതൽ പ്രചാരണത്തിലുള്ളതാണ് 'പുനേരി പഗാഡി'. ഒരു കാലത്ത് മഹാരാഷ്ട്രയിലെ പുനെ നഗരത്തിലെ ഉന്നതരുടെ അന്തസിനെ വിളിച്ചോതിയിരുന്നത് ഈ തലപ്പാവുകൾ ആയിരുന്നു. പരമ്പരാഗത ചടങ്ങുകളിൽ പുരുഷന്മാർ ധരിച്ചിരുന്ന ഉത്തരീയമാണ് 'ഉപർണേ'. ബ്രിട്ടിഷ് ഹൈ കമ്മിഷൻ വഴിയാണ് സമ്മാനങ്ങൾ അയച്ചിരിക്കുന്നത്. ഡബ്ബാവാല സംഘടനാ പ്രസിഡന്‍റ് രാംദാസ് കർവാണ്ടെ പറയുന്നു.

2005 ഏപ്രിലിൽ ചാൾസ് മൂന്നാമനും കാമില പാർക്കറും തമ്മിലുള്ള വിവാഹത്തിൽ പങ്കെടുക്കുന്നതിനായി മുംബൈ ഡബ്ബാവാലകളിൽ രണ്ടു പേരെ രാജകുടുംബം ക്ഷണിച്ചിരുന്നു. അന്ന് മഹാരാഷ്ട്രയിലെ പ്രശസ്തമായ തലപ്പാവും 9 മുഴം നീളമുള്ള സാരിയുമാണ് സമ്മാനമായി നൽകിയത്.

ഡബ്ബാവാലകൾക്ക് ഇത്രയും പ്രാധാന്യം നൽകിയ മറ്റാരുമില്ലെന്ന് കർവാണ്ടെ പറയുന്നു.

ബ്രിട്ടിഷ് രാജവംശവുമായി ഏറെ കാലമായി നീണ്ടു നിൽക്കുന്ന ബന്ധത്തിന്‍റെ കഥയാണ് മുംബൈ ഡബ്ബാവാലകൾ‌ക്കുള്ളത്. 2003 ൽ ചാൾസ് ഇന്ത്യ സന്ദർശിച്ചപ്പോൾ ഡബ്ബാവാലകളുമായി കൂടിക്കാഴ്ച നടത്തുകയും അവരുടെ പ്രവർത്തനത്തെ പ്രശംസിക്കുകയും ചെയ്തിരുന്നു. നിലവിൽ 1500 ഡബ്ബാവാലകളാണ് മുംബൈയിൽ സജീവമായിട്ടുള്ളത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com