

ഇറാനെതിരെ സൈനിക നടപടി ആരംഭിക്കുന്നതു സംബന്ധിച്ച അന്തിമ തീരുമാനം പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് കൈക്കൊള്ളുമെന്ന് വൈസ്പ്രസിഡന്‍റ് ജെ.ഡി.വാൻസ്
file photo
ജനീവ: ഇറാനും അമെരിക്കയും തമ്മിലുളള സംഘർഷം പരിഹരിക്കുന്നതിനായി ജനീവയിൽ നടത്തിയ ചർച്ച പരാജയപ്പെട്ടു. ഇതോടെ അമെരിക്ക ഇറാനിലെ സൈനിക നടപടികൾ ആരംഭിക്കുമെന്നു സൂചന. ആണവ വിഷയത്തിൽ അമെരിക്കൻ നിബന്ധനകൾക്ക് വഴങ്ങാൻ ഇറാൻ തയാറായില്ലെന്നും ഇറാനെതിരെ സൈനിക നടപടി ആരംഭിക്കുന്നതു സംബന്ധിച്ച അന്തിമ തീരുമാനം പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് കൈക്കൊള്ളുമെന്ന് വൈസ്പ്രസിഡന്‍റ് ജെ.ഡി.വാൻസ് പറഞ്ഞു.
യുക്രെയ്നും റഷ്യയും തമ്മിലുള്ള സംഘർഷം അവസാനിപ്പിക്കാൻ നടത്തിയ ചർച്ചയും പരാജയപ്പെട്ടു. അമെരിക്ക മധ്യസ്ഥത വഹിച്ച ചർച്ചയാണ് പരാജയപ്പെട്ടത്. ഇരു രാജ്യങ്ങളും തങ്ങളുടെ നിലപാടുകളിൽ ഉറച്ചു നിന്നതോടെയാണ് ചർച്ച പരാജയപ്പെട്ടത്.
സമാധാന ശ്രമങ്ങൾക്ക് വഴങ്ങാൻ ചർച്ചയിൽ റഷ്യ തയാറായില്ലെന്നും അതീവ ലാഘവത്തോടെയാണ് റഷ്യൻ പ്രതിനിധികൾ ചർച്ചയിൽ സംബന്ധിച്ചതെന്നും യുദ്ധം നീട്ടിക്കൊണ്ടു പോകാനാണ് അവരുടെ ശ്രമമെന്നും യുക്രെയ്ൻ പ്രസിഡന്‍റ് വ്ലോഡിമിർ സെലൻസ്കി പറഞ്ഞു. ഇരു ചർച്ചകളും പൊളിഞ്ഞെന്ന സൂചന പുറത്തു വന്നതിനു പിന്നാലെ ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നു. ബ്രെന്‍റ് ക്രൂഡ് വില ബാരലിന് 70 ഡോളറിന് അടുത്തെത്തി.
ഡബ്ല്യുഡിഐ വില ബാരലിന് 65 ഡോളറിലേയ്ക്കും എത്തി. മധ്യേഷ്യ യുദ്ധ കലുഷിതമായാൽ എണ്ണ വില 70 ഡോളറിനു മുകളിലേയ്ക്ക് കത്തിക്കയറും. ഇറാൻ ഹോർമൂസ് കടലിടുക്ക് അടച്ചിടുക കൂടി ചെയ്തതോടെ ഗൾഫ് രാഷ്ട്രങ്ങളിൽ നിന്നുള്ള എണ്ണ വിതരണം തടസപ്പെടുമെന്ന ഭീതി ഉയർന്നിട്ടുണ്ട്. റഷ്യയ്ക്കു മേലുള്ള ഉപരോധങ്ങൾ തുടരുന്നതും എണ്ണ വിതരണത്തെ ബാധിക്കും.