

നൈജീരിയയിൽ തട്ടിക്കൊണ്ടു പോയ 33 പേരെ രക്ഷപ്പെടുത്തി സൈന്യം
അബൂജ(നൈജീരിയ): രാജ്യത്തിന്‍റെ വടക്കു പടിഞ്ഞാറൻ മേഖലയിലുള്ള സാംഫറ സംസ്ഥാനത്ത് യാത്ര ചെയ്യുന്നതിനിടെ തോക്കു ധാരികളായ ഭീകരർ തട്ടിക്കൊണ്ടു പോയ 33പേരെ നൈജീരിയൻ സൈന്യം രക്ഷപ്പെടുത്തി. സൈന്യം പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്.
ശനിയാഴ്ച സാംഫറയിലെ സഫെ മേഖലയിലൂടെ യാത്ര ചെയ്യുന്നതിനിടെയാണ് തോക്കു ധാരികൾ സംഘത്തെ തട്ടിക്കൊണ്ടു പോയത്. സംഭവത്തിനു പിന്നാലെ സൈന്യം പ്രത്യേക ഓപ്പറേഷൻ ആരംഭിച്ചതായി സൈനിക വക്താവ് അലിയു ഡാൻജ അറിയിച്ചു.
ആക്രമണത്തിനു പിന്നിൽ ഏതു സംഘമാണെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല. സൈനികർ ഭീകരരുമായി ശക്തമായ വെടിവയ്പിൽ ഏർപ്പെട്ടു. ഇതോടെ തട്ടിക്കൊണ്ടു പോയവരെ ഉപേക്ഷിച്ച് സംഘം സമീപത്തെ കാട്ടിലേയ്ക്ക് ഓടി രക്ഷപ്പെട്ടതായും ഡാൻജ പറഞ്ഞു. തുടർന്ന് തട്ടിക്കൊണ്ടു പോയ 33 പേരെയും സൈന്യം സുരക്ഷിതമായി കണ്ടെത്തി. രക്ഷപ്പെട്ട് ഓടിപ്പോയ ഭീകരരെ കണ്ടെത്താനുള്ള ശ്രമങ്ങൾ സൈന്യം തുടരുകയാണെന്നും ഡാൻജ അറിയിച്ചു.
കഴിഞ്ഞ ഏതാനും മാസങ്ങളായി സാംഫറ സംസ്ഥാനത്ത് കൊലപാതകങ്ങളും ആളുകളെ തട്ടിക്കൊണ്ടു പോകുന്ന സംഭവങ്ങളും വൻ തോതിൽ വർധിക്കുകയാണ്. ജൂൺ മാസത്തിൽ മാത്രം സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഉണ്ടായ ആക്രമണങ്ങളിൽ കുറഞ്ഞത് 332 പേർ കൊല്ലപ്പെട്ടിരുന്നു.
പശ്ചിമ ആഫ്രിക്കൻ രാജ്യമായ നൈജീരിയയുടെ വടക്കു പടിഞ്ഞാറൻ, വടക്കൻ -മധ്യ മേഖലകളിലെ സംഘർഷങ്ങൾക്കു പുറമേ രാജ്യത്തിന്‍റെ വടക്കു കിഴക്കൻ ഭാഗത്തു തുടരുന്ന സായുധ കലാപത്തിലും ആയിരക്കണക്കിന് ആളുകൾ കൊല്ലപ്പെടുകയും ദശലക്ഷക്കണക്കിന് ആളുകൾക്ക് വീടും നാടും വിട്ട് മാറേണ്ടി വരികയും ചെയ്തതായി ഐക്യരാഷ്ട്ര സഭ അറിയിച്ചു.
പ്രതിസന്ധി പരിഹരിക്കുമെന്ന് പ്രസിഡന്‍റ് ബോല ടിനുബു ആവർത്തിച്ച് ഉറപ്പു നൽകിയിട്ടും ആഫ്രിക്കയിലെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യമായ നൈജീരിയയിലെ സുരക്ഷാ സ്ഥിതി തുടർച്ചയായി മോശമായിക്കൊണ്ടിരിക്കുകയാണ്.