ഹിമപാതത്തില്‍ പര്‍വതാരോഹകന്‍ നിര്‍മല്‍ പുര്‍ജ മരിച്ചു

പാക്കിസ്ഥാന്‍ അധിനിവേശ കശ്മീരിലെ കാരക്കോറം പര്‍വതനിരയിലുള്ള ബ്രോഡ് പീക്കിലുണ്ടായ അതിശക്തമായ ഹിമപാതത്തിലാണ് അന്ത്യം
Mountaineer Nirmal Purja dies in avalanche

ഹിമപാതത്തില്‍ പര്‍വതാരോഹകന്‍ നിര്‍മല്‍ പുര്‍ജ മരിച്ചു

Updated on

ന്യൂഡല്‍ഹി: പാക്കിസ്ഥാന്‍ അധിനിവേശ കശ്മീരിലെ കാരക്കോറം പര്‍വതനിരയിലുള്ള ബ്രോഡ് പീക്കിലുണ്ടായ അതിശക്തമായ ഹിമപാതത്തെത്തുടര്‍ന്ന് പ്രശസ്തനായ നേപ്പാളി പര്‍വതാരോഹകന്‍ നിര്‍മല്‍ 'നിംസ്ദായ്' പുര്‍ജ മരിച്ചതായി സ്ഥിരീകരിച്ചു.

ഹിമപാതത്തെത്തുടര്‍ന്ന് പുര്‍ജയെ കാണാതായി രണ്ട് ദിവസത്തിന് ശേഷമാണ്, അദ്ദേഹം അംഗമായിരുന്ന 'എലൈറ്റ് എക്‌സ്‌പെഡ്' എന്ന പര്‍വതാരോഹണ കമ്പനി ഇന്‍സ്റ്റാഗ്രാമിലൂടെ ഇക്കാര്യം സ്ഥിരീകരിച്ചത്. ബ്രോഡ് പീക്ക് കീഴടക്കാനുള്ള പര്യവേഷണ സംഘത്തെ നയിക്കുകയായിരുന്ന 43-കാരനായ പുര്‍ജയ്ക്ക് നേരെ വ്യാഴാഴ്ച ഉച്ചയോടെയാണ് ഹിമപാതം ഉണ്ടായത്. തുടര്‍ന്ന്, സംഘത്തിലുണ്ടായിരുന്ന 10 പേരുമായുള്ള ആശയവിനിമയം നഷ്ടപ്പെടുകയായിരുന്നു.

നേപ്പാളില്‍ നിന്നുള്ള ആറ് പര്‍വതാരോഹകരും പാക്കിസ്ഥാന്‍, ഒമാന്‍, അമെരിക്ക, ചൈന എന്നിവിടങ്ങളില്‍ നിന്ന് ഓരോരുത്തരും വീതമടങ്ങുന്നതായിരുന്നു പര്യവേക്ഷണ സംഘം. പാക്കിസ്ഥാനി പര്‍വതാരോഹകനായ സൊഹൈല്‍ സാഖിയും സംഘത്തിലുണ്ടായിരുന്നു.

ഹിമപാതത്തെത്തുടര്‍ന്ന് പര്‍വതത്തിലേക്ക് രക്ഷാപ്രവര്‍ത്തനത്തിനായുള്ള ഹെലികോപ്റ്റര്‍ അയക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നു പാക്കിസ്ഥാന്‍ ആല്‍പൈന്‍ ക്ലബ് അറിയിച്ചു.

logo
Metro Vaartha
www.metrovaartha.com