

അപകടത്തിൽ മരിച്ചവരിൽ കരസേനാ മേധാവി അൽ-ഫിത്തൂരി ഘാരിബിൽ
file photo
അങ്കാറ: തുർക്കിയിൽ ഉണ്ടായ വിമാനാപകടത്തിൽ ലിബിയൻ സൈനിക മേധാവി ഉൾപ്പടെ അഞ്ചു പേർ കൊല്ലപ്പെട്ടു. ലിബിയൻ സൈനിക മേധാവി ജനറൽ മുഹമ്മദ് അലി അൽ ഹദ്ദാദ് ഉൾപ്പടെയുള്ളവരാണ് കൊല്ലപ്പെട്ടത്. തുർക്കി സന്ദർശനം കഴിഞ്ഞു മടങ്ങുമ്പോഴായിരുന്നു അപകടം. എസൻബോഗ വിമാനത്താവളത്തിൽ നിന്ന് ഇന്നലെ രാത്രി 8.10ന് പറന്നുയർന്ന വിമാനം അര മണിക്കൂറിനകം ഹൈമാന മേഖലയിൽ തകർന്നു വീണു. തുർക്കിയും ലിബിയയും തമ്മിലുള്ള പ്രതിരോധ സഹകരണം മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ടുള്ള ചർച്ചയിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നു ഇവർ. വിമാനത്തിൽ ഉണ്ടായിരുന്ന എല്ലാവരും മരിച്ചതായി ലിബിയൻ പ്രധാനമന്ത്രി അബ്ദുൾ ഹമീദ് ദബൈബ അറിയിച്ചു.
അപകടത്തിൽ മരിച്ചവരിൽ കരസേനാ മേധാവി അൽ-ഫിത്തൂരി ഘാരിബിൽ, സൈനിക നിർമാണ വിഭാഗം ഡയറക്റ്റർ മഹ്മൂദ് അൽ-ഖതാവി, അൽ- ഹദ്ദാദിന്‍റെ ഉപദേഷ്ടാവ് മുഹമ്മദ് അൽ-അസവി ദിയാബ്, സൈനിക ഫോട്ടോഗ്രാഫർ മുഹമ്മദ് ഒമർ അഹമ്മദ് മഹ്ജൂബ് എന്നിവരും ഉൾപ്പെടുന്നു.വിമാനത്തിന് വൈദ്യുത തകരാർ സംഭവിച്ചതിനെ തുടർന്നാണ് അപകടം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം.