

സെന്‍റർ ഫൊർ ഹ്യൂമൻ റൈറ്റ്സ് റിപ്പോർട്ട് 2026ൽ പ്രതിഷേധങ്ങളിൽ പങ്കെടുത്തതിന് 200ലധികം കുട്ടികളെ ഐആർജിസി കൊന്നൊടുക്കി!
iran hrm
റീന വർഗീസ് കണ്ണിമല
കുട്ടികൾക്കായി വാദിക്കുന്ന പ്രതിഷേധക്കാരെയും കുട്ടികളായ പ്രതിഷേധക്കാരെയും യാതൊരു മാനുഷികതയും പുലർത്താതെയാണ് ഇറാനിയൻ അധികാരികൾ കൊന്നൊടുക്കുന്നത്. 2026ന്‍റെ തുടക്കത്തിൽ നടന്ന പ്രതിഷേധങ്ങളിൽ പങ്കെടുത്തതായി ആരോപിച്ച് ഇറാനിയൻ സുരക്ഷാസേന ഇരുന്നൂറിലധികം കുട്ടികളെ കൊന്നൊടുക്കിയതായി റിപ്പോർട്ട് ചെയ്യുന്നത് ഇറാനിലെ തന്നെ സെന്‍റർ ഫൊർ ഹ്യൂമൻ റൈറ്റ്സ് എന്ന മനുഷ്യാവകാശ സംഘടനയാണ്!
ഖമനേയി ഭരണകൂടത്തിനെതിരെ ശാന്തമായ പ്രതിഷേധ പ്രകടനങ്ങൾ നടത്തിയതിന്‍റെ പേരിൽ ഭരണകൂടവും അധികാരികളും കൂടി അതിക്രൂരമായി കുട്ടികളെ വെടി വച്ചു കൊല്ലുകയും തുറുങ്കിലടയ്ക്കുകയും ദുരുപയോഗം ചെയ്യുകയും ചെയ്ത നിരവധി കേസുകളാണ് ആംനസ്റ്റി ഇന്‍റർനാഷണലും ഹ്യൂമൻ റൈറ്റ്സ് വാച്ചും പുറത്തു കൊണ്ടുവന്നിട്ടുള്ളത്.
ഇറാൻ : ബാലഹത്യയുടെ നരകഭൂമി!
file photo
2022 ഒക്റ്റോബറിൽ ഇറാനിൽ രാജ്യവ്യാപകമായ പ്രതിഷേധങ്ങൾ നടന്നപ്പോൾ അവശ്യ ഭക്ഷണ സാധനങ്ങൾക്കായി പ്രതിഷേധക്കാരെ ആക്രമിക്കാൻ നിരവധി പ്രായപൂർത്തിയാകാത്ത ഇറാനിയൻ കുട്ടികളെ സൈന്യം റിക്രൂട്ട് ചെയ്ത് അയച്ചതായി റിപ്പോർട്ട് ചെയ്തത് ഇറാനിലെ ഏറ്റവും വലിയ സ്വതന്ത്ര ദാരിദ്ര്യ വിരുദ്ധ ചാരിറ്റികളിൽ ഒന്നായ ഇമാം അലിയുടെ പോപ്പുലർ സ്റ്റുഡന്‍റ് റിലീഫ് സൊസൈറ്റി(IAPSRS)യാണ്. ഈ സൊസൈറ്റിയുടെ കീഴിലുള്ള അഞ്ഞൂറിലധികം അംഗങ്ങളും പിന്തുണക്കാരും അന്ന് സർക്കാർ വിരുദ്ധ പ്രതിഷേധക്കാർക്കെതിരേ അധികാരികൾ കുട്ടികളെ അവരുടെ സേനയുടെ ഭാഗമായി നിയമിച്ചതായി റിപ്പോർട്ട് ചെയ്തു.
സർക്കാർ വിരുദ്ധ പ്രക്ഷോഭം ഉച്ചസ്ഥായിയിലായപ്പോൾ ഇസ്ലാമിക് റിപ്പബ്ലിക്കിന്‍റെ സൈന്യം ക്ഷാമത്താലും ക്ഷീണത്താലും വലഞ്ഞ സാഹചര്യത്തിൽ സർക്കാർ വിരുദ്ധ പ്രതിഷേധങ്ങളെ അടിച്ചമർത്താൻ ദരിദ്രരായ കുട്ടികളെ റിക്രൂട്ട് ചെയ്യുകയും ബാസിജ്, ഐആർജിസി ഗാർഡ് യൂണിഫോമിലുള്ള നിരവധി കുട്ടികളുടെയും കൗമാരക്കാരുടെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുകയും ചെയ്തു. ഇത്തരത്തിൽ തെരുവോര പ്രതിഷേധങ്ങളിൽ പങ്കെടുക്കുന്ന കുട്ടികളെയും കൗമാരക്കാരെയും കൊല്ലാൻ ദരിദ്രരായ കുട്ടികളെയും കൗമാരക്കാരെയും തെരഞ്ഞു പിടിച്ച് സൈന്യത്തിൽ ചേർത്ത് അടിച്ചമർത്തൽ സേനയായി ഉപയോഗിക്കുന്നതിനെയും എതിർത്തു കൊണ്ട് അസോസിയേഷൻ ഫൊർ പ്രൊട്ടക്ഷൻ ഒഫ് ചിൽഡ്രൻസ് റൈറ്റ്സ് എന്ന മനുഷ്യാവകാശ സംഘടനയും രംഗത്തെത്തിയിരുന്നു.
(തുടരും)