
വാഷിങ്ടൻ: ജൂൺ- ഓഗസ്റ്റ് കാലയളവിൽ ഭൂമിയിൽ അനുഭവപ്പെട്ടത് റെക്കോർഡ് ചൂടാണെന്ന് അമെരിക്കൻ സ്പേസ് ഏജൻസിയായ നാസയും നാഷണൽ ഓഷാനിക് ആൻഡ് അറ്റമോസ്ഫറിക് അഡ്മിനിസ്ട്രേഷനും നടത്തിയ പഠന റിപ്പോർട്ട്.
ജൂൺ - ഓഗസ്റ്റ് കാലയളവിൽ ഉത്തരാർധ ഗോളത്തിൽ ചൂടേറിയ വേനൽക്കാലവും ദക്ഷിണാർധ ഗോളത്തിൽ ചൂടു കൂടിയ ശൈത്യവുമായിരുന്നു. ഈ കാലയളവിൽ കഴിഞ്ഞ വേനൽകാലത്തേക്കാൾ 0.23 ഡിഗ്രി വരെ ചൂട് വർധിച്ചിരുന്നതായും നാസ വ്യക്തമാക്കുന്നു. ഓഗസ്റ്റിൽ പതിവുള്ളതിനേക്കാൾ 1.2 ഡിഗ്രിവരെ താപനില ഉയർന്നതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ആഗോള താപ തരംഗം ശക്തമായെന്ന റിപ്പോർട്ടിനു പിന്നാലെയാണ് പുതിയ റിപ്പോർട്ട് പുറത്തു വന്നത്. കാനഡ, ഹവായ്, എന്നിവിടങ്ങളിലെ കാട്ടുതീ തെക്കേ അമെരിക്ക, ജപ്പാൻ, യൂറോപ്പ്, യുഎസ് എന്നിവിടങ്ങളിൽ ചൂട് വർധിക്കാൻ കാരണമായി. ഹരിത ഗ്രഹ വാതകങ്ങളുടെ പുറം തള്ളലാണ് കാലാവസ്ഥ വ്യതിയാനത്തിനും ലോകമാകെ ചൂട് കൂടാൻ കാരണമായതെന്നുമാണ് കണ്ടെത്തൽ. സമുദ്രങ്ങളിലെ താപതരംഗങ്ങളും എൽനിനോ പ്രതിഭാസവും ഈ വർഷത്തെ ചൂടുകൂടാൻ കാരണമെന്നും നാസ ചൂണ്ടിക്കാട്ടി.