

സൊമാലിയൻ കുടിയേറ്റക്കാരെ മാലിന്യങ്ങളെന്ന പരാമർശവുമായി ട്രംപ്
file photo
വാഷിങ്ടൺ: സൊമാലിയയിൽ നിന്ന് അമെരിക്കയിൽ കുടിയേറിയവർക്കെതിരേ മാലിന്യങ്ങളെന്ന രൂക്ഷ പരാമർശവുമായി അമെരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. സൊമാലിയയിൽ നിന്നുള്ള കുടിയേറ്റക്കാർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിച്ച് ഇവരെ സ്വന്തം നാട്ടിലേയ്ക്ക് തിരിച്ചയയ്ക്കുമെന്നും ട്രംപ് വ്യക്തമാക്കി. സൊമാലിയയിൽ നിന്ന് അമെരിക്കയിലേയ്ക്ക് കുടിയേറി ഇപ്പോൾ ഡെമോക്രാറ്റ് കോൺഗ്രസ് പ്രതിനിധിയായ ഇൽഹാൻ ഒമറിനെതിരെയും ട്രംപ് രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്.
അമെരിക്കയ്ക്കായി അവർ ഒന്നും ചെയ്യുന്നില്ലെന്നും അവരെ നമ്മുടെ രാജ്യത്ത് വേണമെന്ന് താൻ ആഗ്രഹിക്കുന്നില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു. രാജ്യത്തേയ്ക്ക് മാലിന്യങ്ങൾ സ്വീകരിക്കുന്നത് തുടരുകയാണെങ്കിൽ നമ്മൾ തെറ്റായ ദിശയിലാണ് പോകുന്നതെന്നും സൊമാലിയയിൽ നിന്നുള്ള കുടിയേറ്റത്തെ പരാമർശിച്ച് ട്രംപ് കൂട്ടിച്ചേർത്തു. സൊമാലിയക്കാർ ഒന്നും ചെയ്യാതെ പരാതി പറയുക മാത്രമാണ് ചെയ്യുന്നതെന്നും ട്രംപ് പറഞ്ഞു.
അവർ വരുന്നിടത്ത് അവർക്ക് ഒന്നുമില്ല. എന്നിട്ടും അവർ പരാതിപ്പെടുന്നത് തുടരുന്നു. അവരെ നമ്മുടെ രാജ്യത്തിന് വേണ്ട. അവർ വന്ന സ്ഥലത്തേയ്ക്ക് പോയി പ്രശ്നങ്ങൾ പരിഹരിക്കട്ടെ എന്നാണ് ട്രംപ് പറഞ്ഞത്. സൊമാലി വിഭാഗക്കാർ താമസിക്കുന്ന മിനെപോളിസ് സെന്‍റ് പോൾ മെട്രോ ഭാഗത്ത് നാടു കടത്തൽ നടപടികൾ ഊർജിതമായതായാണ് ന്യൂയോർക്ക് ടൈംസ് ചൊവ്വാഴ്ച റിപ്പോർട്ട് ചെയ്തത്. സാമ്പത്തിക തട്ടിപ്പ് മേഖലയായി സൊമാലിയക്കാർ മിനസോട്ടയെ മാറ്റിയെന്നാണ് ട്രംപ് ആരോപിക്കുന്നത്. യുഎസിൽ ഏറ്റവുമധികം സൊമാലിയൻ വംശജരുള്ള മേഖലയാണ് മിനെപോളിസ്.