
ട്രംപിനെ ഉത്തരം മുട്ടിച്ച് സുന്ദർ പിച്ചെ
getty images
ഇത്തവണത്തെ ലോക സാമ്പത്തിക ഫോറം ചില അത്യപൂർവ നിമിഷങ്ങൾക്ക് വഴിയൊരുക്കി. ഇന്ത്യയുടെ മാത്രമല്ല, ലോകത്തിന്‍റെ മുഴുവൻ അഭിമാനമായ സുന്ദർ പിച്ചെ അമെരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെ ഉത്തരം മുട്ടിച്ച നിമിഷങ്ങളായിരുന്നു അത്.
ലോക സാമ്പത്തിക ഫോറത്തിലെ അന്താരാഷ്ട്ര വേദിയിൽ വച്ച് ട്രംപ് ഇന്ത്യയ്ക്കെതിരെ എയ്ത ഒളിയമ്പാണ് നിലം തൊടാതെ തകർന്നു പോയത്. ഈ സമ്മേളനത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ചത് വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും ഗൂഗിൾ സിഇഒ സുന്ദർ പിച്ചെയും ആയിരുന്നു. ഇന്ത്യയെ ഇകഴ്ത്തി കാട്ടുന്നതിനായി ട്രംപ് ഒരു ചോദ്യമെറിഞ്ഞു. സാങ്കേതിക വിദ്യയെയും ജനാധിപത്യത്തെയും കുറിച്ച് ധാരാളം സംസാരിക്കുന്ന ഇന്ത്യക്ക് അമെരിക്കൻ കമ്പനികളും സ്ഥാപനങ്ങളും ഇല്ലായിരുന്നെങ്കിൽ ഈ പുരോഗതി കൈവരിക്കാൻ കഴിയുമായിരുന്നോ എന്നായിരുന്നു ആദ്യ ചോദ്യം.
പ്രതികരണത്തിനായി ജയശങ്കർ സുന്ദർ പിച്ചെയോട് ആംഗ്യം കാട്ടി. തികഞ്ഞ ശാന്തതയോടെ, എളിമയോടെ , അവസരത്തിനൊത്തുയർന്ന് പിച്ചെ പ്രതികരിച്ചു. അതിങ്ങനെയായിരുന്നു:
" സർ, ഞാൻ ഇന്ത്യയിലാണ് ജനിച്ചത്. എന്‍റെ രാജ്യം എനിക്കു വിദ്യാഭ്യാസം നൽകി. മൂല്യങ്ങൾ പഠിപ്പിച്ചു. അറിവിനും സാങ്കേതിക വിദ്യയ്ക്കും പാസ്പോർട്ടില്ല. ഇന്ത്യൻ അധ്യാപകരുടെയും എൻജിനീയർമാരുടെയും കുടുംബങ്ങളുടെയും ത്യാഗങ്ങളാണ് എന്‍റെ യാത്രയ്ക്ക് അടിത്തറ പാകിയത്. '
പിച്ചെയുടെ പക്വത നിറഞ്ഞ ഉത്തരം ട്രംപിനെ സ്തബ്ധനാക്കി. കുറച്ചു കഴിഞ്ഞപ്പോൾ ജയശങ്കർ ആ മറുപടി ഇങ്ങനെ കൂട്ടിച്ചേർത്തു:
"പങ്കാളിത്തങ്ങൾ ബലഹീനതകളല്ല, അവ ശക്തികളാണ്'
ആഗോള സാമ്പത്തിക ഫോറം ഹാൾ കരഘോഷത്താൽ നിറഞ്ഞു. ഇത് ലോക സാമ്പത്തിക ഫോറത്തിന്‍റെ ആദ്യ ദിനം നടന്ന സംഭവമായിരുന്നു. രണ്ടാം ദിവസം വീണ്ടും ട്രംപ് ഇന്ത്യയെ ഭീഷണിപ്പെടുത്താൻ തുനിഞ്ഞു. ഇത്തവണ കുറച്ചു കൂടി ശക്തമായിരുന്നു ട്രംപിന്‍റെ ഭീഷണി. അതിങ്ങനെ:
"ഇന്ത്യ അമെരിക്കൻ നിയമങ്ങൾ ലംഘിച്ചാൽ വ്യാപാര നിയന്ത്രണങ്ങൾ നേരിടേണ്ടി വരും. ഇനി വ്യക്തമായി പറയൂ, സുന്ദർ ഗൂഗിൾ അമെരിക്കയ്ക്ക് ഒപ്പമാണോ അതോ ഇന്ത്യയ്ക്കൊപ്പമാണോ?"
ഒരു നിമിഷം മൗനം പാലിച്ച പിച്ചെയുടെ വൈറലായ മറുപടി ഇങ്ങനെയായിരുന്നു :
" ഞാൻ എപ്പോഴും ആദ്യം മനുഷ്യത്വത്തെ സേവിക്കും. അമെരിക്ക എനിക്ക് അവസരങ്ങൾ നൽകി. ഇന്ത്യ എനിക്കു വേരുകൾ നൽകി. ഒന്നിനെ ബഹുമാനിക്കാൻ ഞാൻ മറ്റൊന്ന് തിരസ്കരിക്കേണ്ടതില്ല. ഞാൻ നവീകരിക്കുകയും സൃഷ്ടിക്കുകയും ചെയ്യുമ്പോൾ ഞാൻ രണ്ടു രാഷ്ട്രങ്ങളെയും സേവിക്കുന്നു. ഞാൻ എല്ലാവരെയും സേവിക്കുന്നു'
യുദ്ധക്കെടുതികൾ അരങ്ങു തകർക്കുന്ന ലോകത്ത് മനുഷ്യത്വത്തിന്‍റെ പ്രാധാന്യം എടുത്തു പറഞ്ഞ പിച്ചെയുടെ വാക്കുകളെ നിറഞ്ഞ കരഘോഷത്തോടെ ലോക സാമ്പത്തിക ഫോറം സ്വീകരിച്ചു. എന്നിട്ടും കലിയടങ്ങാത്ത ട്രംപ് ഉച്ചകോടിയുടെ അവസാന ദിവസം തന്‍റെ ഇന്ത്യാ വിരുദ്ധത തുറന്നു പ്രകടിപ്പിച്ചു:
" ഇന്ത്യ ഇന്നു രാത്രിയോടെ യുഎസിനു മുന്നിൽ വിപണി പൂർണമായും തുറക്കണം. അല്ലെങ്കിൽ നിയന്ത്രണങ്ങൾ നേരിടേണ്ടി വരും. സുന്ദർ പിച്ചെ, ഇപ്പോൾ എനിക്ക് ഉത്തരം നൽകൂ-നിങ്ങൾ ഗൂഗിൾ അമെരിക്കയ്ക്കൊപ്പമോ ഇന്ത്യയ്ക്ക് ഒപ്പമോ?'
പിച്ചെ എഴുന്നേറ്റു നിന്ന് ശാന്തമായി, എന്നാൽ ഉറച്ച ശബ്ദത്തിൽ പറഞ്ഞു:
ഒരു രാഷ്ട്രമോ വ്യക്തിയോ എന്നെ ഭീഷണിപ്പെടുത്താൻ ശ്രമിച്ചാൽ ഞാൻ ഭയന്നു വഴങ്ങില്ല. ഭീഷണിക്ക് ഞാൻ ഒരിക്കലും വഴങ്ങില്ല. ബഹുമാനത്തിനു മുമ്പിൽ മാത്രമേ ഞാൻ വഴങ്ങൂ. ഒരിക്കലും നിർബന്ധിക്കരുത്. അത് ഏതു രാജ്യമായാലും, കീഴടങ്ങൽ ആവശ്യപ്പെട്ടാൽ ഞാൻ ഒരിക്കലും കീഴടങ്ങില്ല.”
ലോക സാമ്പത്തിക ഉച്ചകോടിയിൽ സന്നിഹിതരായ അന്താരാഷ്ട്ര നേതാക്കളെല്ലാം പിച്ചെയുടെ ഈ ധീരമായ നിലപാടിനെ എഴുന്നേറ്റു നിന്നു പ്രശംസിച്ചു. കേവലമൊരു ബിസിനസ് ചർച്ച എന്നതിലുപരിയായി മാനവികതയ്ക്കും നേതൃത്വത്തിനും തത്വങ്ങൾക്കും ഇത് ഒരു വഴിത്തിരിവായി. ലോക പൊലീസിന്‍റെ അധികാരത്തിന്‍റെ മുന്നിൽ കുനിയുന്നതിനു പകരം വിനയം, ബഹുമാനം, സത്യം എന്നീ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചു കൊണ്ട് അദ്ദേഹം മാതൃരാജ്യത്തിന്‍റെ മഹത്വം ലോക രാജ്യങ്ങൾക്കു മുന്നിൽ വാനോളമുയർത്തി. അധികാരമല്ല, നിലപാടുകളാണ് നിലനിൽക്കുന്നതെന്ന് പിച്ചെ ലോകത്തെ വീണ്ടും ഓർമിപ്പിക്കുന്നു.