
യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്, ഇലോൺ മസ്ക്
വാഷിങ്ടൻ: യുഎസിൽ പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ച് ഇലോൺ മസ്ക്. 'അമെരിക്ക പാർട്ടി' എന്നാണ് പേരിട്ടിരിക്കുന്നത്. യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപുമായുള്ള അഭിപ്രായ ഭിന്നതകൾ രൂക്ഷമാകുന്നതിനിടെയാണ് മസ്കിന്‍റെ പുതിയ പാർട്ടി പ്രഖ്യാപനം.
യുഎസ് ജനതയ്ക്ക് സ്വാതന്ത്ര്യം തിരിച്ചു നൽകുക എന്നതാണ് പാർട്ടിയുടെ ലക്ഷ്യമെന്ന് മസ്ക് എക്സിൽ കുറിച്ചു.
ട്രംപിന്‍റെ 'വൺ ബിഗ് ബ്യൂട്ടി ഫുൾ ബിൽ' സെനറ്റിൽ വൈസ് പ്രസിഡന്‍റിന്‍റെ കാസ്റ്റിങ് വോട്ടോടെ പാസായതിനു പിന്നാലെയാണ് പ്രഖ്യാപനം. നിലവിൽ റിപ്പബ്ലിക്കൻ പാർട്ടിയും ഡെമോക്രാറ്റിക് പാർട്ടിയും മാത്രമുള്ള ദ്വികക്ഷി സംവിധാനം ജനങ്ങളെ വഞ്ചിക്കുകയാണെന്ന് മസ്ക് പറഞ്ഞു.
'നിങ്ങൾക്ക് പുതിയ ഒരു പാർട്ടി വേണമെന്നതാണ് ആവശ്യമെന്നും അത് സംഭവിച്ചിരിക്കുന്നു' എന്നും മസ്‌ക് കുറിച്ചു.
ട്രംപിന്‍റെ ബിൽ സെനറ്റിൽ പാസാക്കിയാൽ, ഡെമോക്രാറ്റിക് - റിപ്പബ്ലിക്കൻ പാർട്ടികൾക്കു ബദലായി താൻ പുതിയ പാർട്ടി രൂപീകരിക്കുമെന്നും ബില്ലിന് അനുകൂലമായി വോട്ടു ചെയ്യുന്ന റിപ്പബ്ലിക്കൻ പാർട്ടി അംഗങ്ങളെ അടുത്ത തെരഞ്ഞെടുപ്പിൽ നിലം തൊടീക്കില്ലെന്നും മസ്ക് പരസ്യമായി പ്രഖ്യാപിച്ചിരുന്നു.