

എണ്ണക്കപ്പലുകൾക്കു സുരക്ഷയൊരുക്കാൻ യുദ്ധക്കപ്പലുകൾ: ട്രംപ്
file photo
വാഷിങ്ടൺ/ബെയ്റൂട്ട്: ഹോർമൂസ് കടലിടുക്കിൽ ഇറാന്‍റെ ഭീഷണി നേരിടുന്ന എണ്ണക്കപ്പലുകൾക്ക് സുരക്ഷ ഒരുക്കാൻ യുദ്ധക്കപ്പലുകൾ വിന്യസിക്കാനുള്ള അമെരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ തീരുമാനം മേഖലയെ കൂടുതൽ സംഘർഷത്തിലേയ്ക്ക് നയിക്കുമെന്ന് മുന്നറിയിപ്പു നൽകി വിദേശകാര്യ വിദഗ്ധർ.
ട്രംപിന്‍റെ ഈ നടപടിയെ "വളരെ അപകടകരമായ ദൗത്യം' എന്നാണ് വിദേശകാര്യ വിദഗ്ധർ വിലയിരുത്തിയത്. ലോകത്തെ മൊത്തം ക്രൂഡ് ഓയിൽ വിതരണത്തിന്‍റെ ഏകദേശം 20 ശതമാനവും കടന്നു പോകുന്ന ഈ പ്രധാന ജലപാത ഇറാൻ ഭാഗികമായി തടസപ്പെടുത്തിയതോടെയാണ് ആഗോള ഇന്ധന പ്രതിസന്ധി രൂക്ഷമായതും അമെരിക്ക സൈനിക നടപടിക്ക് മുൻഗണന നൽകിയതും.
ഹോർമൂസ് കടലിടുക്കിന്‍റെ സുരക്ഷ ഉറപ്പാക്കാൻ അമെരിക്കയ്ക്കൊപ്പം മറ്റു രാജ്യങ്ങളും യുദ്ധക്കപ്പലുകൾ അയയ്ക്കുമെന്ന് ട്രംപ് ശനിയാഴ്ച അവകാശപ്പെട്ടു.
ചൈന, ഫ്രാൻസ്, ജപ്പാൻ,ദക്ഷിണ കൊറിയ, യുകെ തുടങ്ങിയ രാജ്യങ്ങൾ ഈ ദൗത്യത്തിൽ പങ്കാളികളാകുമെന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിൽ പോസ്റ്റ് ചെയ്തു. എന്നാൽ ഏതൊക്കെ രാജ്യങ്ങൾ ഇതിനോടു സഹകരിക്കുമെന്ന കാര്യത്തിൽ വ്യക്തതയില്ല.
റോസ്മേരി കെലാനിക്- പ്രതിരോധ നയരൂപീകരണ വിദഗ് ധ
file photo
എന്നാൽ പ്രതിരോധ നയരൂപീകരണ വിദഗ്ധയായ റോസ്മേരി കെലാനിക് ഈ നീക്കത്തിനെതിരേ ശക്തമായ മുന്നറിയിപ്പ് നൽകി. കടലിടുക്കിന്‍റെ വടക്കൻ ഭാഗങ്ങളിൽ ഇറാന് വ്യക്തമായ മേൽക്കൈയുണ്ടെന്നും ഡ്രോണുകൾ മുതൽ മിസൈലുകൾ വരെ ഉപയോഗിച്ച് ഏതു സമയത്തും ആക്രമണം നടത്താൻ അവർക്ക് കഴിവുണ്ടെന്നും അവർ സിഎൻ എന്നിനോട് പറഞ്ഞു. കടലിടുക്കിന്‍റെ ഇടുങ്ങിയ വീതി അപകടസാധ്യത കൂട്ടുന്നുണ്ട്. തീരത്തു നിന്നുള്ള ആക്രമണങ്ങൾ നേരിടുമ്പോൾ കപ്പലുകൾക്ക് പ്രതിരോധിക്കാൻ ആവശ്യമായ സമയം ലഭിക്കില്ലെന്ന് കെലാനിക് ചൂണ്ടിക്കാട്ടി.
യുണൈറ്റഡ് കിങ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷൻസിന്‍റെ കണക്ക് അനുസരിച്ച് ഫെബ്രുവരി 28ന് സംഘർഷം തുടങ്ങിയതു മുതൽ പേർഷ്യൻ ഗൾഫ്, ഹോർമുസ് കടലിടുക്ക്, ഒമാൻ ഗൾഫ് എന്നിവിടങ്ങളിൽ ആകെ 17 കപ്പലുകൾക്കു നേരെ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിൽ യുഎസ് സൈന്യത്തിന്‍റെ ഇടപെടൽ മേഖലയിലെ സ്ഥിതി കൂടുതൽ സങ്കീർണമാക്കുമെന്നാണ് വിലയിരുത്തലുകൾ.