

സൗദിയിലെ തകർന്ന യുഎസ് സൈനികത്താവളം
courtasy:
abc news
വാഷിങ്ടൺ: ഇറാൻ-യുഎസ് സംഘർഷത്തിൽ ഇറാന്‍റെ ആക്രമണങ്ങളിൽ പശ്ചിമേഷ്യയിലെ യുഎസ് സൈനിക താവളങ്ങൾക്ക് വ്യാപക നാശനഷ്ടമുണ്ടായതായി വ്യക്തമാക്കുന്ന ചിത്രങ്ങൾ പുറത്തു വന്നു. എബിസി ന്യൂസാണ് ഈ ചിത്രങ്ങൾ പുറത്തു വിട്ടത്. കുവൈറ്റിലെ മൂന്നു യുഎസ് താവളങ്ങളിലും യുഎസ് സൈനിക സംവിധാനങ്ങൾ പ്രവർത്തിക്കുന്ന സൗദി അറേബ്യയിലെ ഒരു താവളത്തിലുമാണ് കെട്ടിടങ്ങൾക്കും ഒരു വിമാനത്തിനും കേടുപാടുകൾ സംഭവിച്ചതായി ചിത്രങ്ങളിൽ കാണുന്നത്. സംഘർഷ സമയത്ത് ആക്രമണ ഭീഷണി കണക്കിലെടുത്ത് യുഎസ് തങ്ങളുടെ സൈനികരെയും ജീവനക്കാരെയും ഈ താവളങ്ങളിൽ നിന്നു നേരത്തെ തന്നെ മാറ്റിയിരുന്നു.
കുവൈറ്റ്, ബഹ്റൈൻ, ഖത്തർ, യുഎഇ, സൗദി അറേബ്യ, ഇറാഖ്, ഒമാൻ, ജോർദാൻ എന്നിവിടങ്ങളിലെ യുഎസ് താവളങ്ങൾക്കു നേരെയുണ്ടായ ആക്രമണങ്ങളുടെ വ്യാപ്തി സംബന്ധിച്ച് പെന്‍റഗൺ ഇതുവരെ വിശദമായ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല. എന്നാൽ ഉപഗ്രഹ ചിത്രങ്ങളിൽ ആക്രമണങ്ങളുടെ ആഘാതം തുടർച്ചയായി വ്യക്തമായിട്ടുണ്ട്. താവളങ്ങള്‍ പുനര്‍നിര്‍മിക്കാന്‍ ഏറെ കാത്തിരിപ്പ് വേണ്ടിവരുമെന്നാണ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന.
സൗദിയിലെ തകർന്ന യുഎസ് സൈനിക വിമാനം
ഫെബ്രുവരി 28ന് യുദ്ധം ആരംഭിച്ചതിന് ശേഷം 18 യുഎസ് സൈനികര്‍ കൊല്ലപ്പെടുകയും 824 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി പ്രതിരോധ വകുപ്പ് അറിയിച്ചു. പെന്‍റഗൺ ഇൻസ്പെക്റ്റർ ജനറലിന്‍റെ റിപ്പോർട്ട് പ്രകാരം പശ്ചിമേഷ്യയിലെ വിവിധ യുഎസ് സൈനിക കേന്ദ്രങ്ങളിലായി നൂറു കണക്കിനു കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഏപ്രിലിലെ വെടി നിർത്തലിനു ശേഷം യുഎസും ഇറാനും തമ്മിലുള്ള നേരിട്ടുള്ള പോരാട്ടം ഇടവിട്ടാണ് തുടരുന്നത്. ഹോർമൂസ് കടലിടുക്കിന്‍റെ തീരപ്രദേശങ്ങളിലെ എണ്ണ കേന്ദ്രങ്ങൾക്ക് നേരെയാണ് യുഎസ് പ്രധാനമായും ആക്രമണം നടത്തുന്നതെന്നും, ഇറാന്‍ ജോര്‍ദാന്‍, ബഹ്‌റൈന്‍, ഇറാഖ്, ഖത്തര്‍ എന്നിവിടങ്ങളിലെ യുഎസ് താവളങ്ങളെ ലക്ഷ്യമിടുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ജൂലൈയിൽ ഇറാന്‍റെ ആക്രമണങ്ങളിൽ ജോർദാനിൽ മൂന്നു യുഎസ് സൈനികരും ഇറാഖിൽ ഒരാളും കൊല്ലപ്പെട്ടു. പശ്ചിമേഷ്യയിലെ തുടർച്ചയായ ആക്രമണങ്ങളുടെ യഥാർഥ വ്യാപ്തി പെന്‍റഗൺ പുറത്തു വിടുന്നില്ലെന്ന ആരോപണവും ഒരു യുഎസ് സൈനികോദ്യോഗസ്ഥൻ ഉന്നയിച്ചു. ദിവസേന ഡ്രോൺ, ബാലിസ്റ്റിക് മിസൈൽ ആക്രമണങ്ങൾ താവളങ്ങളിൽ പതിക്കുന്നുണ്ടെങ്കിലും സ്ഥിതിഗതികള്‍ ഗൗരവമുള്ളതല്ലെന്ന രീതിയിലാണ് കാര്യങ്ങള്‍ അവതരിപ്പിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.