

ഹോർമൂസ് കടലിടുക്കിൽ മൈനുകളായി പ്രവർത്തിക്കുന്ന ബോട്ടുകൾ
credit : social media
വാഷിങ്ടൺ: ഹോർമൂസ് കടലിടുക്കിൽ മൈനുകൾ ഘടിപ്പിച്ച് സ്ഫോടനം നടത്താനായി തയാറാക്കിയിട്ടുള്ള ഇറാനിയൻ ബോട്ടുകളും കപ്പലുകളും തകർക്കുകയാണ് ലക്ഷ്യമെന്ന് അമെരിക്ക. കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തിന് ഇറാൻ ഉപരോധം ഏർപ്പെടുത്തിയതോടെ അതിരൂക്ഷമായ പ്രതിസന്ധിയാണ് ലോക എണ്ണ വിപണി നേരിട്ടു കൊണ്ടിരിക്കുന്നത്.
ഇത്തരമൊരു പശ്ചാത്തലത്തിലാണ് ഹോർമൂസ് കടലിടുക്കു വഴിയുള്ള കപ്പൽ ഗതാഗതം സുഗമമാക്കാനുള്ള നടപടികൾ അമെരിക്ക സ്വീകരിക്കുന്നത്. മുമ്പ് ഹോർമൂസ് കടലിടുക്കിലെ ഗതാഗത നീക്കത്തിന് ലോകരാജ്യങ്ങളുടെ സഹായം ട്രംപ് തേടിയിരുന്നു. എന്നാൽ ലോകരാജ്യങ്ങൾ കാര്യമായ അനുകൂല പ്രതികരണം നടത്തിയിരുന്നില്ല. ഇത്തരം ഒരു സാഹചര്യത്തിലാണ് അമെരിക്കൻ സൈന്യം സ്വമേധയാ ശക്തമായ ഒരു നീക്കം പ്രഖ്യാപിച്ചത്.
ഹോർമൂസ് കടലിടുക്കിൽ ഇറാനെ പിടിമുറുക്കാൻ സഹായിക്കുന്ന മൈനുകൾ സ്ഥാപിച്ച കപ്പലുകൾക്കു നേരെ പെന്‍റഗൺ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്ന് സൈനിക നേതാക്കൾ പറഞ്ഞു. ഹോർമൂസ് കടലിടുക്ക് അടച്ചു പൂട്ടുന്നത് വിപണിയിൽ അനിശ്ചിതത്വമുണ്ടാക്കുന്നു. ഇതിനകം മൈനുകളായി പ്രവർത്തിക്കുന്ന 44 ബോട്ടുകൾ തകർത്തതായി അമെരിക്കൻ സൈന്യത്തിന്‍റെ ജോയിന്‍റ് ചീഫ് ഒഫ് സ്റ്റാഫ് ചെയർമാൻ ജനറൽ ഡാൻ കെയ്ൻ പെന്‍റഗണിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
വ്യോമസേനയുടെ എ-10 വാർത്തോഗ് ജെറ്റ് വിമാനങ്ങൾ ഇറാൻ കടലിടുക്കിൽ സ്ഫോടനത്തിനായി സ്ഥാപിച്ചിട്ടുള്ള ബോട്ടുകളെ ലക്ഷ്യമിട്ട് നീങ്ങുന്നതായും കെയ്ൻ പറഞ്ഞു. ലോകത്തിലെ എണ്ണ വ്യാപാരത്തിന്‍റെ ഇരുപതു ശതമാനം കടന്നു പോകുന്ന കടലിടുക്കാണിത്. ആവശ്യമെങ്കിൽ യുഎസ് നാവികസേനയുടെ യുദ്ധക്കപ്പലുകൾക്ക് കടലിടുക്കിലൂടെ കടന്നു പോകുന്ന എണ്ണക്കപ്പലുകൾക്ക് അകമ്പടി സേവിക്കാൻ കഴിയുമെന്ന് യുഎസ് പ്രസിഡന്‍റ് പറഞ്ഞിരുന്നു. എന്നാൽ മൈൻ ഭീഷണി പരിഹരിക്കുന്നതു വരെ നാവികസേനയ്ക്ക് എസ്കോർട്ട് ഡ്യൂട്ടി ആരംഭിക്കാൻ കഴിയില്ലെന്ന് സൈനിക വിദഗ്ധർ എബിസി ന്യൂസിനോട് പറഞ്ഞു.