
യൂറോപ്പിന്‍റെ പിന്തുണയുള്ള കർദിനാൾ മാർപാപ്പയാകും
Representative image
വത്തിക്കാൻ സിറ്റി: മാർപാപ്പയെ തെരഞ്ഞെടുക്കുന്നതിനുള്ള കോൺക്ലേവ് മേയ് ഏഴിന് വത്തിക്കാനിലെ സിസ്റ്റൈൻ ചാപ്പലിൽ ആരംഭിക്കുകയാണ്. 135 കർദിനാൾമാർക്കാണ് വോട്ടവകാശം. ഇതിൽ രണ്ടു പേർ പങ്കെടുക്കുന്നില്ല. ബാക്കി 133 പേരിൽ മൂന്നിൽ രണ്ട് ആളുകളുടെ പിന്തുണയുള്ളയാൾ പുതിയ മാർപാപ്പയാകും.
കോൺക്ലേവിൽ പങ്കെടുക്കുന്ന കർദിനാൾമാരിൽ 53 പേർ യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരാണ്. അതുകൊണ്ടു തന്നെ ഇവരുടെ താത്പര്യങ്ങൾ പുതിയ മാർപാപ്പയുടെ തെരഞ്ഞെടുപ്പിൽ കാര്യമായ സ്വാധീനം ചെലുത്തും. വോട്ടവകാശമുള്ള ഏറ്റവും കൂടുതൽ കർദിനാൾമാർ ഇറ്റലിയിൽനിന്നാണ്- 17 പേർ. സ്പെയ്നിൽനിന്നുള്ള ഒരു കർദിനാൾ കോൺക്ലേവിനെത്തുന്നില്ല. അതിനാൽ, യൂറോപ്യൻ പ്രാതിനിധ്യം 52 ആയിരിക്കും.
ഏഷ്യയിൽനിന്ന് 23 കർദിനാൾമാരുണ്ട്. ഇതിൽ നാലു പേരാണ് ഇന്ത്യയിൽനിന്നുള്ളത്. ആഫ്രിക്കയിൽനിന്നുള്ള 18 പേരിൽ ഒരാൾ കോൺക്ലേവിനെത്തില്ല.
വടക്കേ അമെരിക്കയിൽനിന്ന് 16 പേർ പങ്കെടുക്കുന്നു. ഇതിൽ 10 പേർ യുഎസിൽനിന്നും നാലു പേർ ക്യാനഡയിൽനിന്നും രണ്ടു പേർ മെക്സിക്കോയിൽനിന്നുമാണ്.
തെക്കേ അമെരിക്കയിൽനിന്ന് 17 പേരാണ് പങ്കെടുക്കുന്നത്. സെൻട്രൽ അമെരിക്കയിൽനിന്ന് നാലു പേരും എത്തി. ഓസ്ട്രേലിയയും ന്യൂസിലനാ്ഡും പാപ്വ ന്യൂഗിനിയയും ടോംഗയും ഉൾപ്പെട്ട ഓഷ്യാനിയ മേഖലയിൽനിന്ന് നാലു പേരും പങ്കെടുക്കുന്നു.