
ബ്രസൽസ്: യൂറോപ്യൻ യൂണിയൻ ചരിത്രത്തിലാദ്യമായി ഇന്ത്യയിലേക്ക് മിലിറ്ററി അറ്റാഷെയെ നിയമിക്കുന്നു. പ്രതിരോധ, സുരക്ഷാ മേഖലകളിൽ ഇന്ത്യയുമായുള്ള സഹകരണം ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. 2021ൽ പ്രഖ്യാപിച്ച ഇന്തോ-പസഫിക് സ്ട്രാറ്റജിക്കും ഈ തീരുമാനം കരുത്ത് പകരും.
സാങ്കേതിക തീരുമാനത്തിനപ്പുറം, ദക്ഷിണേഷ്യൻ മേഖലയിലെ ഇന്ത്യയുടെ വർധിച്ച സ്വാധീനത്തിനുള്ള ആഗോള രാഷ്‌ട്രീയ അംഗീകാരം കൂടിയായാണ് യൂറോപ്യൻ യൂണിയന്‍റെ തീരുമാനം വിലയിരുത്തപ്പെടുന്നത്.
യൂറോപ്യൻ യൂണിയന്‍റെ ഇന്ത്യയിലെ അംബാസഡർ ഹെർവി ഡെൽഫിനാണ് അറ്റാഷെയെ നിയമിക്കുന്ന വിവരം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. സംഘത്തിലെ അംഗങ്ങളുടെ നിയമനം അടുത്ത മാസത്തോടെ പൂർത്തിയാകുമെന്ന് അദ്ദേഹം അറിയിച്ചു.
യൂറോപ്യൻ യൂണിയൻ ഇപ്പോൾ സാമ്പത്തിക കൂട്ടായ്മ മാത്രമല്ലെന്നും ഡെൽഫിൻ കൂട്ടിച്ചേർത്തു. റഷ്യ - യുക്രെയ്ൻ പ്രശ്നത്തിൽ ലോകത്തിനതു ബോധ്യപ്പെട്ടിട്ടുണ്ട്. ആഗോള സുരക്ഷയുടെ കാര്യത്തിൽ യൂറോപ്യൻ യൂണിയന് വലിയ പങ്ക് വഹിക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ, റഷ്യ യുക്രെയ്നിൽ അധിനിവേശം നടത്തിയ സമയത്ത് ഇന്ത്യ സ്വീകരിച്ച നിലപാട് പാശ്ചാത്യ ലോകത്തിന് അനുകൂലമായിരുന്നില്ലെങ്കിലും, അതിനു പിന്നിലുള്ള യുക്തി യൂറോപ്യൻ യൂണിയൻ അംഗീകരിച്ചിരുന്നു.
യൂറോപ്പിന്‍റെ പ്രശ്നങ്ങളെല്ലാം ലോകത്തിന്‍റെയാകെ പ്രശ്നമായി കണക്കാക്കിയിരുന്ന കാലം കഴിഞ്ഞുപോയെന്ന നിലപാടാണ് ഇന്ത്യ അന്നു സ്വീകരിച്ചത്. സ്വന്തം മേഖലയിലെ മറ്റു താത്പര്യങ്ങൾ കൂടി ഇന്ത്യക്ക് സംരക്ഷിക്കേണ്ടതുണ്ടെന്നും, മുൻപ് അത്തരം പ്രതിസന്ധി ഘട്ടങ്ങളിൽ യുഎസും യൂറോപ്പും അടക്കമുള്ള പാശ്ചാത്യ മേഖലയുടെ പിന്തുണ ഇവിടെ ലഭിച്ചിട്ടില്ലെന്നും ഇന്ത്യ അന്നു തുറന്നടിച്ചിരുന്നു.