

ഹോർമൂസ് കടലിടുക്കിൽ സംയുക്ത നാവികാഭ്യാസം
file photo
അമെരിക്കൻ ആണവ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ ഇറാന് ശക്തമായ പിന്തുണയുമായി റഷ്യയും ചൈനയും രംഗത്തെത്തി. തന്ത്രപ്രധാനമായ ഹോർമൂസ് കടലിടുക്കിൽ മൂന്നു രാജ്യങ്ങളും ചേർന്ന് ‘മാരിടൈം സെക്യൂരിറ്റി ബെൽറ്റ് 2026’ എന്ന പേരിൽ വിപുലമായ നാവികാഭ്യാസം ആരംഭിച്ചു. മേഖലയിൽ അമെരിക്കയും ഇസ്രയേലും സൈനിക സന്നാഹം വർധിപ്പിക്കുന്നതിനിടയിലാണ് ഇറാന്‍റെ കരുത്ത് വിളിച്ചോതുന്ന ഈ സൈനിക നീക്കം.
ഗൾഫ് മേഖലയിലെ എണ്ണ വിതരണത്തിന്‍റെ പ്രധാനപാതയായ ഹോർമൂസ് കടലിടുക്ക് ഭാഗികമായി അടച്ചു കൊണ്ടാണ് ഇറാൻ മിസൈൽ പരീക്ഷണങ്ങൾ ഉൾപ്പടെയുള്ള അഭ്യാസങ്ങൾ നടത്തുന്നത്. ഇറാന്‍റെ കരുത്തു വിളിച്ചോതുന്നതാണ് ഈ സൈനിക നീക്കം.ഗൾഫ് മേഖലയിലെ എണ്ണ വിതരണത്തിന്‍റെ പ്രധാന പാതയായ ഹോർമൂസ് കടലിടുക്ക് ഭാഗികമായി അടച്ചു കൊണ്ടാണ് ഇറാൻ മിസൈൽ പരീക്ഷണങ്ങൾ ഉൾപ്പടെയുള്ള അഭ്യാസങ്ങൾ നടത്തുന്നത്.
റഷ്യയുടെ ബാൾട്ടിക് ഫ്ലീറ്റിലെ പടക്കപ്പലുകളും ചൈനയുടെ അത്യാധുനിക ഗൈഡഡ് മിസൈൽ ഡിസ്ട്രോയറുകളും അഭ്യാസത്തിൽ പങ്കെടുക്കുന്നുണ്ട്. അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയുമായി ഇറാൻ ചർച്ചകൾ നടത്തുന്നതിനിടെയാണ് സഖ്യശക്തികളുടെ ഈ ശക്തിപ്രകടനം. പശ്ചിമേഷ്യയിലെ സംഘർഷ സാധ്യത കണക്കിലെടുത്ത് അമെരിക്ക തങ്ങളുടെ അത്യാധുനിക പടക്കപ്പലായ യുഎസ്എസ് ജെറാൾഡ് ഫോർഡ് മേഖലയിലേക്ക് അയച്ചു.
ഇസ്രയേൽ തീരത്തു നിലയുറപ്പിക്കുന്ന ഈ കപ്പൽ ഇറാന്‍റെ ഭാഗത്തു നിന്നുള്ള തിരിച്ചടികളെ പ്രതിരോധിക്കാൻ ലക്ഷ്യം വച്ചുള്ളതാണ്. എന്നാൽ റഷ്യയുടെയും ചൈനയുടെയും നേരിട്ടുള്ള സാന്നിധ്യം അമെരിക്കൻ നീക്കങ്ങൾക്ക് വൻ വെല്ലുവിളിയാണ്. മേഖലയിൽ സമാധാനം നിലനിർത്താൻ ചർച്ചകൾ തുടരണമെന്ന് അറബ് രാജ്യങ്ങളും ഇതിനകം ആവശ്യപ്പെട്ടിട്ടുണ്ട്.