''ബംഗ്ലാദേശിൽ ഹിന്ദുക്കൾ ആക്രമിക്കപ്പെടുന്നെന്ന ഇന്ത്യയുടെ പ്രചരണം വ്യാജം''; മുഹമ്മദ് യൂനുസ്
ധാക്ക: ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരേ ആക്രമണം നടക്കുന്നുവെന്ന ഇന്ത്യയുടെ പ്രസ്താവന വ്യാജമെന്ന് ബംഗ്ലാദേശിന്‍റെ മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസ്. വ്യാജ വാർത്തകൾ പ്രചരിപ്പിക്കുക എന്നതാണ് ഇപ്പോൾ ഇന്ത്യയുടെ പ്രധാന പ്രത്യേകതയെന്നും യൂനുസ് പറഞ്ഞു. ഒരു അഭിമുഖത്തിൽ സംസാരിക്കവെയാണ് യൂനുസിന്‍റെ പ്രതികരണം.
ഷെയ്ഖ് ഹസീന രാജിവച്ചതിന് പിന്നാലെ ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരേ വംശീയ അതിക്രമം വർധിച്ചതായുള്ള അന്താരാഷ്ട്ര മാധ്യമ റിപ്പോർട്ടുകൾ അദ്ദേഹം തള്ളിക്കളഞ്ഞു. ഇന്ത്യ എപ്പോഴും സമ്മർദ്ദം ചെലുത്തിക്കൊണ്ടിരിക്കുന്ന ഒരു കാര്യമാണിതെന്നും അതുകൊണ്ടാണ് സർക്കാർ ഇക്കാര്യത്തിൽ വളരെ ജാഗ്രത പുലർത്തുന്നതെന്നും അദ്ദേഹം ചോദിച്ചു.
കഴിഞ്ഞ നവംബറിൽ ബംഗ്ലാദേശിലെ ഏകദേശം 30,000 ഹിന്ദുക്കൾ സർക്കാരിനെതിരെ പ്രതിഷേധിക്കാൻ ഒത്തുകൂടി, അവരുടെ സമുദായത്തിനെതിരേ ആയിരക്കണക്കിന് ആക്രമണങ്ങൾ നടന്നിട്ടുണ്ടെന്ന് അവകാശപ്പെട്ടു. ഇസ്കോൺ നേതാവിനെ മോചിപ്പിക്കണമെന്നും രാജ്യദ്രോഹക്കുറ്റം പിൻവലിക്കണമെന്നും അവർ ആവശ്യപ്പെട്ടു. തങ്ങളെ വെറും ഹിന്ദുക്കളായി മാത്രം കാണാതെ ബംഗ്ലാദേശി പൗരന്മാരായി കണണമെന്ന് യൂനുസ് അഭ്യർഥിച്ചു. മാത്രമല്ല ന്യൂനപക്ഷത്തിനെതിരേ ആക്രമണം നടക്കുന്നില്ലെന്നും അവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.