ഇസ്ലാമാബാദ്: പിടിഐ (Pakistan Tehreek-e-Insaf ) നിരോധിച്ചാൽ പുതിയ പാർട്ടി രൂപീകരിച്ചാണെങ്കിലും തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന പ്രഖ്യാപനവുമായി പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. പിടിഐ നിരോധിക്കാനുള്ള പാക്കിസ്ഥാൻ സർക്കാരിന്‍റെ നീക്കങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇമ്രാൻ ഖാന്‍റെ അറസ്റ്റുമായി ബന്ധപ്പെട്ട് മെയ് 9 ന് നടന്ന കലാപങ്ങളുടെ പേരിലാണ് പാർട്ടി നിരോധിക്കാൻ സർക്കാർ നീങ്ങുന്നത്.
'ഏത് വിധേനയും തെരഞ്ഞെടുപ്പിൽ മത്സരിക്കും, എന്നെ അയോഗ്യനാക്കി ജയിലിലടച്ചാലും എന്‍റെ പാർട്ടി തന്നെ വിജയിക്കും' അദ്ദേഹം പ്രതികരിച്ചു.
മെയ് 9 ന് ഹൈക്കോടതിയിൽ വച്ച് ഇമ്രാൻ ഖാനെ അറസ്റ്റു ചെയ്തതുമായി ബന്ധപ്പെട്ട് ഇമ്രാൻ ഖാൻ അനുകൂലികൾ സൈനിക കേന്ദ്രങ്ങളിലടക്കം നുഴഞ്ഞു കയറി കലാപം സൃഷ്ടിച്ചിരുന്നു. കലാപവുമായി ബന്ധപ്പെട്ട 102 പേർ സൈനിക കോടതിയിൽ വിചാരണ നേരിടുന്നുണ്ട്.