ബൊഗോട്ട: കൊളംബിയയിൽ ആമസോൺ കാട്ടിൽ വിമാനം തകർന്ന് കാണാതായ ഗോത്ര വർഗക്കാരായ 4 കുട്ടികളെയും ജീവനോടെ കണ്ടെത്തി. വിമാനാപകടം കഴിഞ്ഞ് 40 ദിവസങ്ങൾ പിന്നിട്ടുമ്പോഴാണ് കുട്ടികളെ കണ്ടെത്തിയത്. കുട്ടികളെ കണ്ടെത്തിയതിന്‍റെ ചിത്രം സഹിതം കൊളംബിയൻ പ്രസിഡന്‍റ് സ്ഥിരീകരിച്ചു.
പതിനൊന്നും ഒൻപതും നാലും വയസുള്ള കുട്ടികളും 11 മാസം പ്രായമുള്ള ഒരു കൈക്കുഞ്ഞുമാണ് വനത്തിൽ അകപ്പെട്ടിരുന്നത്. അവർ സ്വയമാണ് ഈ 40 ദിവസങ്ങൾ അതിജീവിച്ചത്.
ഫ്ലാറ്റ് ലൈറ്റുകളുമായി തിരഞ്ഞു നടക്കുന്ന സേന അംഗങ്ങൾ, ആകാശത്ത് കണ്ണുകളുമായി ഹെലികോപ്റ്ററുകളും ഉപഗ്രഹങ്ങളും, സ്‌നിഫർ നായ്ക്കളും കാടിന്‍റെ ഉള്ളറിയുന്ന ആദിവാസികളും... ലോകം കണ്ടതിൽ വച്ച് വളരെ പ്രയാസകരമായ ദൗത്യമാണ് രാജ്യം പൂർത്തിയാക്കി.
തെക്കൻ കൊളംബിയയിലെ അരരാക്കുവരയിൽ നിന്ന് പറന്നുയർന്ന സെസ്ന 206 വിമാനം, കാക്വെറ്റ പ്രവിശ്യയിൽ ആമസോൺ കാടിനു മുകളിൽ വച്ച് തകർന്നു വീണത്. കുട്ടികളുടെ അമ്മ മഗ്ദലീന മക്കറൈ എന്ന 33 കാരിയുടെയും 2 പൈലറ്റുകളുടെ മൃതദേഹം പിന്നീട് രണ്ടാഴ്ച്ചക്കു ശേഷം കണ്ടെത്തിയിരുന്നു.ഒരു മാസം മുൻപ് അതായത് മേയ് ഒന്നിനാണ് മൃതദേഹങ്ങൾ ആമസോൺ വനത്തിൽ നിന്നും സേന അംഗങ്ങൾ കണ്ടെടുത്തത്. എന്നാൽ കുട്ടികളെ അന്ന് കണ്ടെത്താനായിരുന്നില്ല.
അതേസമയം, കുട്ടികള്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടതിനുള്ള തെളിവുകള്‍ രക്ഷാ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരുന്നു. കമ്പുകളും ചില്ലകളും ഉപയോഗിച്ച് നിര്‍മ്മിച്ച താല്‍ക്കാലിക ഷെഡും കുട്ടികളുടെ ഹെയര്‍ ക്ലിപ്പും ഫീഡിംഗ് ബോട്ടിലും പാതി ഭക്ഷിച്ച പഴങ്ങളും കണ്ടെത്തിയതിന് പിന്നാലെ സേനയുടെ നിരവധി സംഘങ്ങളാണ് അഗ്നി രക്ഷാ സേനയ്ക്കൊപ്പം ആമസോണ്‍ കാട് അരിച്ച് പെറുക്കിയത്.