

സുരക്ഷാ ഭീഷണി : യാത്രാ മധ്യേ തിരിച്ചിറക്കി സ്പെയിനിലേയ്ക്കുള്ള യുണൈറ്റഡ് എയർലൈൻസ് വിമാനം
വാഷിങ്ടൺ: യുഎസിൽ നിന്നും സ്പെയിനിലേയ്ക്ക് യാത്ര ആരംഭിച്ച വിമാനം സുരക്ഷാ ഭീഷണിയെ തുടർന്ന് തിരിച്ചിറക്കി. യുഎസിലെ ന്യൂവാക്ക് ലിബേർട്ടി ഇന്‍റർനാഷണൽ എയർപോർട്ടിൽ നിന്നും സ്പെയിനിലെ പ്ലാമാ ഡി മല്ലോർക്കയിലേയ്ക്ക് പുറപ്പെട്ട യുണൈറ്റഡ് എയർലൈൻസിന്‍റെ വിമാനമാണ്സുരക്ഷാ ഭീഷണി സംശയിച്ച് തിരിച്ചിറക്കേണ്ടി വന്നത്.
ശനിയാഴ്ച വൈകിട്ട് ആറിന് ന്യൂവാക്കിൽ നിന്നു പുറപ്പെട്ട വിമാനം ഒമ്പതരയോടെ തിരിച്ചിറക്കിയതായി വിമാനത്താവള അധികൃതർ വ്യക്തമാക്കി. വിമാനത്തിൽ 190 യാത്രക്കാരും 12 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. എയർ ട്രാഫിക് കൺട്രോൾ ഓഡിയോ രേഖകൾ പ്രകാരം ഒരു യാത്രക്കാരൻ തന്‍റെ ബ്ലൂടൂത്ത് ഉപകരണത്തിന് സുരക്ഷാ ഭീഷണി സൂചിപ്പിക്കുന്ന നാല് അക്ഷരങ്ങളുള്ള ഒരു വാക്ക് നൽകിയതിനെ തുടർന്നാണ് സംശയം ഉടലെടുത്തത്. തോടെ സുരക്ഷാ പരിശോധന ആവശ്യമായി വന്നു.
വിമാന ജീവനക്കാർ യാത്രക്കാരോട് പലതവണ എല്ലാ ബ്ലൂടൂത്ത് ഉപകരണങ്ങളും ഒഫ് ചെയ്യാൻ ആവശ്യപ്പെട്ടിട്ടും രണ്ട് ഉപകരണങ്ങൾ മാത്രം സജീവമായി തുടർന്നു. ഇതോടെ യുണൈറ്റഡ് എയർലൈൻസ് അധികൃതർ ചിക്കാഗോയിലെ ആസ്ഥാനവുമായി ആശയവിനിമയം നടത്തിയ ശേഷമാണ് വിമാനം തിരിച്ചു വിടാൻ തീരുമാനിച്ചത്.
ന്യൂവാക്കിൽ തിരിച്ചെത്തിയ ശേഷം യാത്രക്കാരെ വിമാനത്തിൽ നിന്ന് ഒഴിപ്പിച്ചു. തുടർന്ന് വിമാനത്തിൽ വിശദമായ പരിശോധന നടത്തി. യാത്രക്കാരെ വീണ്ടും ട്രാൻസ്പോർട്ടേഷൻ സെക്യൂരിറ്റി അഡ്മിനിസ്ട്രേഷനും യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷനും പരിശോധന നടത്തിയ ശേഷമാണ് വീണ്ടും യാത്ര ആരംഭിച്ചത്.