ബാൾട്ടിമോർ: യുഎസിലെ ബാൾട്ടിമോറിൽ പടാപ്സ്കോ നദിക്കു കുറുകെയുള്ള കൂറ്റൻ പാലം കണ്ടെയ്‌നർ കപ്പലിടിച്ച് തകർന്നു. പാലത്തിലുണ്ടായിരുന്ന ഏതാനും പേരും നിരവധി വാഹനങ്ങളും നദിയിൽ വീണു. 7 പേർക്കായി തെരച്ചിൽ തുടരുകയാണെന്ന് ബാൾട്ടിമോർ അഗ്നി രക്ഷാ വിഭാഗത്തെ ഉദ്ധരിച്ച് അന്താരാഷ്‌ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കപ്പലിലെ 22 ജീവനക്കാര്‍ ഇന്ത്യക്കാരാണ്.
പ്രാദേശിക സമയം ചൊവ്വാഴ്ച പുലർച്ചെ ഒന്നരയോടെയായിരുന്നു അപകടം. ഫ്രാൻസിസ് സ്കോട്ട് കീ എന്ന പേരുള്ള പാലം അപകടത്തിൽ പൂർണമായി തകർന്നു. ഇടിച്ച കപ്പലിനു തീപിടിച്ചു. കപ്പലിലെ കണ്ടെയ്‌നറുകളിൽ ചിലത് പാലത്തിന്‍റെ അവശിഷ്ടങ്ങളിൽ കുടുങ്ങി. സിംഗപ്പുര്‍ ആസ്ഥാനമായ സിനര്‍ജി മറൈന്‍ ഗ്രൂപ്പിന്‍റേതാണ് അപകടത്തിൽപ്പെട്ട കപ്പൽ. യുഎസിൽ നിന്നു ശ്രീലങ്കയിലേക്കുള്ള യാത്രയിലായിരുന്നു. നദീജലത്തിൽ താപനില എട്ടു ഡിഗ്രി സെൽഷ്യസാണ്. ഇതു രക്ഷാപ്രവർത്തനത്തെ ബാധിച്ചിട്ടുണ്ട്.