

അഞ്ചു വർഷത്തെ സോഷ്യൽ മീഡിയ വിവരങ്ങൾ നൽകുന്നവർക്കു മാത്രം യുഎസ് ടൂറിസ്റ്റ് വിസ
symbolic
വാഷിങ്ടൺ: അമെരിക്കയിലേയ്ക്ക് വിനോദ സഞ്ചാര വിസയ്ക്കായി അപേക്ഷിക്കുന്നവർ തങ്ങളുടെ അഞ്ചു വർഷത്തെ സോഷ്യൽ മീഡിയ വിവരങ്ങൾ നൽകണമെന്ന വ്യവസ്ഥ കർക്കശമാക്കാൻ നീക്കം. ഫെഡറൽ രജിസ്റ്ററിൽ പ്രസിദ്ധീകരിച്ച അറിയിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. വിസ ഒഴിവാക്കൽ പദ്ധതി പ്രകാരം അമെരിക്കയിൽ പ്രവേശിക്കുന്ന വിദേശയാത്രക്കാർക്കുള്ള സ്ക്രീനിങ് പ്രോസസിന്‍റെ ഭാഗമായി യുഎസ് കസ്റ്റംസ് ആന്‍ഡ് ബോർഡർ പ്രൊട്ടക്ഷൻ സോഷ്യൽ മീഡിയയെ നിർബന്ധിത ഡാറ്റാ ഘടകമായി ചേർക്കുകയാണ് എന്നാണ് ഇതേപ്പറ്റി ബ്ലൂംബർഗ് റിപ്പോർട്ട് ചെയ്തത്.
നിലവിലെ വിസ അപേക്ഷകരുടെ സോഷ്യൽ മീഡിയ പരിശോധനകൾക്കായി വിസ അഭിമുഖങ്ങൾ പലതും നീട്ടി വച്ചതിനു പിന്നാലെയാണ് ഇപ്പോൾ ഈ പുതിയ നീക്കം. കഴിഞ്ഞ അഞ്ചു വർഷമായി ഉപയോഗിച്ച ഇ-മെയിൽ വിലാസങ്ങളും ഫോൺ നമ്പറുകളും കുടുംബാംഗങ്ങളുടെ പേരുകളും വിലാസങ്ങളും ഉൾപ്പടെ മറ്റു പുതിയ ഡാറ്റാ ശേഖരണ ഫീൽഡുകളും കസ്റ്റംസ് ആന്‍ഡ് ബോർഡർ പ്രൊട്ടക്ഷൻ ചേർക്കുമെന്നും അറിയിപ്പിൽ പറയുന്നു. കഴിഞ്ഞ ജൂണിൽ വിദ്യാർഥി വിസാ അപേക്ഷകർ അവരുടെ സോഷ്യൽ മീഡിയ പ്രൊഫൈലുകൾ പരസ്യമാക്കാൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റ് ഉത്തരവിട്ടിരുന്നു.
കഴിഞ്ഞ അഞ്ചു വർഷത്തെ സോഷ്യൽ മീഡിയ യൂസർ നെയിമുകളും ഹാൻഡിലുകളും പശ്ചാത്തല പരിശോധനകൾക്കായി വെളിപ്പെടുത്തണമെന്ന് ഇന്ത്യയിലെ യുഎസ് എംബസിയും ജൂണിൽ വ്യക്തമാക്കിയിരുന്നു. ഇത് ലംഘിച്ചാൽ വിസ നിരസിക്കാനും ഭാവിയിൽ വിസയ്ക്ക് അയോഗ്യത ലഭിക്കാനും സാധ്യതയുണ്ടെന്നും യുഎസ് എംബസി പ്രസ്താവനയിൽ അറിയിച്ചിരുന്നു.