

യുഎസ് സൈനിക നടപടിയിൽ 100 പേർ കൊല്ലപ്പെട്ടതായി വെനിസ്വേല
file photo
കാരക്കസ്: വെനിസ്വേലൻ പ്രസിഡന്‍റ് നിക്കൊളാസ് മഡുറോയെ തട്ടിക്കൊണ്ടു പോകാനുള്ള അമെരിക്കൻ സൈനിക നടപടിയിൽ 100 പേർ കൊല്ലപ്പെട്ടതായി വെനിസ്വേല. ആഭ്യന്തരമന്ത്രി ഡിയോസ്ദാഡോ കാബെല്ലോയാണ് ഇക്കാര്യം പുറത്തു വിട്ടത്. ശനിയാഴ്ച നടന്ന യുഎസ് സൈനിക നടപടിയിൽ വെനിസ്വേലൻ പ്രസിഡന്‍റ് നിക്കൊളാസ് മഡുറോയുടെ കാലിനു പരിക്കേറ്റതായും അദ്ദേഹത്തിന്‍റെ ഭാര്യ സിലിയ ഫ്ലോറസിന് തലയ്ക്ക് പരിക്കേറ്റതായും കാബെല്ലോ വ്യക്തമാക്കി.
സൈനിക നടപടിയിൽ 22 സൈനികരുടെ മരണ വിവരങ്ങൾ അധികൃതർ നേരത്തെ പുറത്തു വിട്ടിരുന്നു. 32 ക്യൂബൻ സൈനികരും രഹസ്യാന്വേഷണ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടതായി ക്യൂബൻ ഉദ്യോഗസ്ഥർ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മരിച്ച സൈനികരുടെ പുതിയ വിവരങ്ങൾ പുറത്തു വന്നത്.
ഇതിനിടെ രണ്ട് എണ്ണക്കപ്പലുകൾ അമെരിക്ക പിടിച്ചെടുത്തു. വെനിസ്വേലൻ എണ്ണക്കപ്പലുകൾ നിയന്ത്രിക്കാനും ഉപരോധങ്ങൾ ശക്തമാക്കാനുമുള്ള ട്രംപിന്‍റെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടി. റഷ്യൻ പതാകയേന്തി സഞ്ചരിച്ച ഒരു കപ്പലും ഇതിൽ പെടുന്നു. ഉപരോധം നേരിടുന്ന വെനിസ്വേലൻ ക്രൂഡ് ഓയിൽ കൊണ്ടു പോകുന്ന കപ്പലുകളെ ലക്ഷ്യമിട്ടുള്ള യുഎസ് നീക്കം കൂടുതൽ ശക്തമാക്കി.