
മാർക്ക് റുട്ടെ, നാറ്റോ സെക്രട്ടറി ജനറൽ
ബ്രസൽസ്: ഇന്ത്യക്കും ചൈനയ്ക്കും ബ്രസീലിനും ഭീഷണിയുമായി നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റൂട്ടെ. റഷ്യയുമായി ഈ മൂന്നു രാജ്യങ്ങളും വ്യാപാര ബന്ധം തുടരുന്നതാണ് പാശ്ചാത്യരാജ്യങ്ങളുടെ സൈനിക സഖ്യത്തെ അസ്വസ്ഥമാക്കുന്നത്.
ഇന്ത്യയും ചൈനയും ബ്രസീലും റഷ്യൻ പ്രസിഡന്‍റ് വ്ളാദിമിർ പുടിനെ വിളിച്ച് യുക്രെയ്നുമായി സമാധാന കരാർ രൂപീകരിക്കാൻ പ്രേരിപ്പിക്കണമെന്നും റൂട്ടെ പറഞ്ഞു. യുഎസ് സെനറ്റർമാരുമായി നടത്തിയ ചർച്ചയിലാണ് പരാമർശങ്ങൾ.
റഷ്യക്കു മേൽ യുഎസും യൂറോപ്യൻ യൂണിയനും ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധങ്ങളുമായി ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾ സഹകരിക്കുന്നില്ലെങ്കിൽ ഈ രാജ്യങ്ങൾക്കു മേൽ വേറേ ഉപരോധം ഏർപ്പെടുത്തുമെന്നാണ് റൂട്ടെയുടെ ഭീഷണി. അത് ഒഴിവാക്കണമെങ്കിൽ പുടിനെ ഫോണിൽ വിളിച്ച് കാര്യം പറയണമെന്നും മുന്നറിയിപ്പ്.
റഷ്യയുമായി വ്യാപാര ബന്ധമുള്ള രാജ്യങ്ങൾക്കു മേൽ നൂറു ശതമാനം അധിക നികുതി ഏർപ്പെടുത്തുമെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപും നേരത്തേ ഭീഷണി മുഴക്കിയിരുന്നു. അമ്പത് ദിവസത്തിനുള്ളിൽ റഷ്യ - യുക്രെയ്ൻ സമാധാന കരാർ യാഥാർഥ്യമായില്ലെങ്കിൽ റഷ്യയുമായി സഹകരിക്കുന്ന രാജ്യങ്ങൾക്കെതിരേ കടുത്ത നടപടി സ്വീകരിക്കുമെന്നാണ് ട്രംപ് പറയുന്നത്.
ഇതിനിടെ യുക്രെയ്ന് കൂടുതൽ ആയുധങ്ങൾ നൽകാനും യുഎസ് സർക്കാർ തീരുമാനിച്ചിരുന്നു. വ്യോമ പ്രതിരോധ സംവിധാനങ്ങൾ മാത്രമല്ല, മിസൈലുകളടക്കം എല്ലാത്തരം ആയുധങ്ങളും നൽകുമെന്ന് റൂട്ടെയും വ്യക്തമാക്കി.