
അഭയാർഥി കുറ്റവാളികളെ നാടുകടത്തി ജർമനി
getty image
ബെർലിൻ: അഫ്ഗാനിസ്ഥാൻ, ഇറാഖ് എന്നീ രാജ്യങ്ങളിൽ നിന്നും എത്തിയ അഭയാർഥികളിലെ കുറ്റവാളികളെ തെരഞ്ഞു പിടിച്ച് നാടു കടത്തി ജർമനി. അഫ്ഗാനിൽ നിന്നുമെത്തിയ 81 അഭയാർഥികളെയാണ് കുറ്റവാളികളാണെന്നു കണ്ടെത്തി തിരിച്ചയച്ചത്. ഇവരെ കാബൂളിലേയ്ക്കാണ് കയറ്റി വിട്ടത്. ഇതിനു പിന്നാലെ ഇറാഖി അഭയാർഥികളായെത്തിയവരിൽ നിന്നും കണ്ടെത്തിയ കുറ്റവാളികളെയും പ്രത്യേക വിമാനത്തിൽ നാടുകടത്തി. വെള്ളിയാഴ്ച രാവിലെ നാടുകടത്തിയ അഫ്ഗാൻ പൗരന്മാരെല്ലാവരും ഖത്തറിന്‍റെ സഹായത്തോടെയാണ് നാടുകടത്തൽ നടപടിയെന്നും ആഴ്ചകൾ നീണ്ട ചർച്ചകൾക്കു ശേഷമാണ് ഇക്കാര്യം തീരുമാനിച്ചതെന്നും ചാൻസലർ ഫ്രെഡറിക് മെർസ് അറിയിച്ചു.
അഫ്ഗാനിസ്ഥാനിലെ താലിബാൻ സർക്കാരുമായി ബന്ധമുണ്ടെന്നു പറഞ്ഞ അദ്ദേഹം ഇക്കാര്യത്തിൽ കൂടുതൽ വിശദീകരണങ്ങൾക്ക് തയാറായില്ല.
പത്തു മാസം മുമ്പും ജർമനി അഫ്ഗാൻ അഭയാർഥികളെ നാടുകടത്തിയിരുന്നു. ഈ വർഷം ഇതു വരെ 816 ഇറാഖി അഭയാർഥികളെയാണ് നാടുകടത്തിയതെന്ന് ജർമൻ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. വരും ദിവസങ്ങളിൽ അന്വേഷണം കൂടുതൽ വ്യാപിപ്പിച്ച് കുറ്റവാളികളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ശേഖരിക്കാനാണ് ജർമൻ ആഭ്യന്തര മന്ത്രാലയത്തിന്‍റെ തീരുമാനം.