ഫ്രാങ്ക്ഫർട്ട്: കഞ്ചാവ് ചെറിയ അളവിൽ കൈവശം വയ്ക്കുന്നത് നിയമവിധേയമാക്കി ജർമനി. പ്രായപൂർത്തിയായ വ്യക്തിക്ക് ഇനി മുതൽ 25 ഗ്രാം വരെ മരിജുവാന കൈവശം വയ്ക്കാം. കഞ്ചാവ് നിയമവിധേയമാക്കുന്ന യൂറോപ്യൻ യൂണിയനിലെ ആദ്യ രാജ്യമാണ് ജർമനി. അതു മാത്രമല്ല വീടുകളിൽ മൂന്നു കഞ്ചാവു ചെടികൾ വരെ വളർത്താനും ഇനി മുതൽ അനുവാദമുണ്ടായിരിക്കും. തിങ്കളാഴ്ച പുലർച്ച മുതൽ നിയമം പ്രാബല്യത്തിൽ വന്നു. അതിനു പിന്നാലെ ബെർലിനിലെ ബ്രാൻഡൻബർഗ് ഗേറ്റിനരികിലെ പൊതുസ്ഥലത്ത് ഇരുന്ന് കഞ്ചാവ് ആസ്വദിച്ചു കൊണ്ട് ജർമൻ കാനബിസ് അസോസിയേഷൻ ആഹ്ലാദപ്രകടനം നടത്തി. രാജ്യം മുഴുവൻ ഇത്തരത്തിലുള്ള ആഹ്ലാദപ്രകടനങ്ങൾ ആസൂത്രണം ചെയ്തിട്ടുണ്ട്. ജൂലൈ മുതൽ കാനബിസ് ക്ലബുകളിൽ നിന്ന് നിശ്ചിത അളവിൽ കഞ്ചാവ് വാങ്ങാനും സാധിക്കും.
18 വയസു മുതൽ പ്രായമുള്ളവർക്ക് ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന കാനബിസ് ക്ലബുകളിൽ ചേരാൻ അനുവാദമുണ്ട്. അംഗങ്ങൾക്ക് ഓരോരുത്തർക്കും ദിവസം 25 ഗ്രാം കഞ്ചാവു വരെ വാങ്ങാം മാസം 50 ഗ്രാം കഞ്ചാവു വരെയേ കൈവശം വയ്ക്കാവൂ. 21 വയസിനു താഴെയുള്ളവർക്ക് 30 ഗ്രാം കഞ്ചാവേ ഒരു മാസം കൈയിൽ വയ്ക്കാവൂ. ഒരാൾക്ക് ഒരു ക്ലബിൽ മാത്രമേ അംഗത്വം ലഭിക്കൂ. കഞ്ചാബ് നിയമവിധേയമാക്കുന്നതിനുള്ള ബില്ലിന് കഴിഞ്ഞ ഫെബ്രുവരിയിലാണ് പാർലമെന്‍റ് അനുവാദം നൽകിയത്.
കരിഞ്ചന്തയിൽ നിന്ന് ലഭിക്കുന്ന ഗുണമേന്മയില്ലാത്ത കഞ്ചാവ് ഉപയോഗിക്കുന്ന യുവാക്കളുടെ എണ്ണം വർധിക്കുന്നതായി കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിൽ ഉത്തരവാദിത്തപരമായി കഞ്ചാവിന്‍റെ ഉപയോഗം സാധ്യമാക്കാനായാണ് പുതിയ നിയമമെന്ന് സർക്കാർ പറയുന്നു. ആരോഗ്യസംഘടനകളുടെയും പ്രതിപക്ഷ പാർട്ടികളുടെയും എതിർപ്പിനെ മറി കടന്നാണ് തീരുമാനം. അടുത്തിടെ ലക്സംബർഗും മാൾട്ടയും കഞ്ചാവ് നിയമവിധേയമാക്കിയിരുന്നു.