
ഘാനയുടെ പ്രസിഡന്‍റ് ജോൺ ദ്രമാണി മഹാമ മോദിയെ മെഡൽ അണിയിക്കുന്നു
file photo
അക്ര: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഘാനയുടെ പരമോന്നത ബഹുമതിയായ 'ദ ഓഫീസർ ഒഫ് ദ ഓർഡർ ഒഫ് ദ സ്റ്റാർ ഒഫ് ഘാന' സമ്മാനിച്ച് ആദരിച്ചു. പശ്ചിമാഫ്രിക്കൻ രാജ്യമായ ഘാനയിൽ മൂന്നു ദശകത്തിനിടെ ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി സന്ദർശനം നടത്തുന്നത്.
ഭീകരവാദത്തിനെതിരേ ഘാനയുമായി സഹകരിച്ച് പ്രവർത്തിക്കുമെന്ന് മോദി പറഞ്ഞു. ഘാനയുടെ പ്രസിഡന്‍റ് ജോൺ ദ്രമാണി മഹാമയാണ് മോദിക്ക് പുരസ്കാരം നൽകിയത്.
ആഗോള തലത്തിൽ വലിയ സ്വാധീനം ഉണ്ടാക്കാൻ ഉതകുന്ന മോദിയുടെ നേതൃപാടവവും വിശിഷ്ടമായ രാഷ്ട്രതന്ത്രജ്ഞതയും കണക്കിലെടുത്താണ് പുരസ്കാരമെന്ന് ഘാന അറിയിച്ചു. ഇന്ത്യയിലെ 140 കോടി വരുന്ന ജനങ്ങൾക്കായി അഭിമാനപൂർവം താൻ ഈ പുരസ്കാരം സ്വീകരിക്കുന്നതായും മോദി പറഞ്ഞു. ഇരു രാജ്യത്തെയും യുവാക്കളുടെ സ്വപ്നത്തിനും ശോഭനമായ ഭാവിക്കുമായി പുരസ്കാരം സമർപ്പിക്കുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബ്രിട്ടനിലെ എലിസബത്ത് രാജ്ഞി, ചാൾസ് മൂന്നാമൻ രാജാവ്, നെൽസൺ മണ്ടേല, യുഎൻ സെക്രട്ടറി ജനറൽ ആയിരുന്ന കോഫി അന്നൻ എന്നിവർക്കൊക്കെയാണ് ഇതിനു മുമ്പ് ഈ പുരസ്കാരം ലഭിച്ചിട്ടുള്ളത്.
കൂടുതൽ സുസ്ഥിരവും സമൃദ്ധവുമായ ലോകത്തെ കെട്ടിപ്പടുക്കാൻ കരുത്തരായ ഇന്ത്യയ്ക്ക് ഏറെ സംഭാവന ചെയ്യാനാകുമെന്ന് ഘാനയുടെ പാർലമെന്‍റിനെ അഭിസംബോധന ചെയ്ത് മോദി പറഞ്ഞു.
"ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യ ലോകത്തിന്‍റെ ശക്തിയും നെടും തൂണുമാണ്.ദക്ഷിണാർധ ഗോളത്തിലെ രാജ്യങ്ങളുടെ ശബ്ദത്തിന് പ്രാധാന്യം നൽകാതെ ലോകത്തിന് പുരോഗതിയുണ്ടാകില്ല.” അദ്ദേഹം പറഞ്ഞു.