

ഐആർജിസിയും ബാസിജ് യൂണിറ്റും ഡ്യൂട്ടിക്കായി റിപ്പോർട്ടു ചെയ്യാൻ വിസമ്മതിക്കുന്നു: അമെരിക്കയിലെ ഇസ്രയേലി അംബാസിഡർ യെച്ചിയേൽ ലീറ്റർ
file photo
ഇറാനിയൻ സ്വേച്ഛാധിപത്യ ഭരണവ്യവസ്ഥയ്ക്ക് വിള്ളൽ വീണതായി ആരോപിച്ച് അമെരിക്കയിലെ ഇസ്രയേലി അംബാസിഡർ യെച്ചിയേൽ ലീറ്റർ രംഗത്തെത്തി. ഈ വിള്ളൽ ഇപ്പോൾ വിശാലമല്ലെങ്കിലും അതു പോകുന്നത് ആ ദിശയിലേയ്ക്കാണെന്നും അദ്ദേഹം പറഞ്ഞു.
നിലവിൽ ഇറാന്‍റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്‍റെയും ബാസിജിന്‍റെയും ചെറിയ യൂണിറ്റുകൾ ഡ്യൂട്ടിക്കായി റിപ്പോർട്ട് ചെയ്യാൻ തയാറല്ലെന്ന് റിപ്പോർട്ടുകളുണ്ട്. ഇത് ഭരണകൂടത്തിനുള്ളിൽ ഉയർന്നു വരുന്ന വിള്ളലുകളുടെ സൂചനയാണ്. ഇറാന്‍റെ സൈനിക ശേഷി മാത്രമല്ല, അതിന്‍റെ സായുധ സേനയുടെ മനോവീര്യവും തകർന്നു കൊണ്ടിരിക്കുകയാണ്. ലീറ്റർ ബ്ലൂം ബെർഗിനു നൽകിയ അഭിമുഖത്തിൽ വിശദീകരിച്ചു.
ഐആർജിസിയിലും ബാസിജിലും ഇസ്രയേലിനു ചെറിയ യൂണിറ്റുകൾ ഉണ്ടെന്നും ലീറ്റർ ബ്ലൂം ബെർഗിനോട് വെളിപ്പെടുത്തി. സോവിയറ്റ് യൂണിയൻ എപ്പോൾ വീഴുമെന്നോ റൊമാനിയക്കാർ സ്യൂസെസ്കുവിനെതിരെ തോക്കുകൾ തിരിക്കുമെന്നോ ഇസ്രേയലിന് കൃത്യമായി അറിയില്ലായിരുന്നു എന്നും എന്നാൽ ഇറാനിയൻ ജനതയുടെ കാര്യത്തിൽ 92,000,000 വരുന്ന ഒരു ജനത സ്വാതന്ത്ര്യം ആഗ്രഹിക്കുന്നു എന്നും അടിച്ചമർത്തൽ ഭരണകൂടത്തിന്‍റെ ബൂട്ട് കഴുത്തിൽ വയ്ക്കാൻ അവർ ആഗ്രഹിക്കുന്നില്ലെന്നും ലീറ്റർ പറഞ്ഞു.
ഇറാനിൽ നിന്നും 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർസിയ ആക്രമിച്ച ഇറാൻ സമയം കൂടുതൽ കിട്ടിയാൽ ചിക്കാഗോയെയും ആക്രമിക്കുമെന്നും ലീറ്റർ മുന്നറിയിപ്പു നൽകി. തങ്ങൾക്ക് ഐസിബിഎം ഇല്ല’ എന്ന് അവർ വർഷങ്ങളോളം അവകാശപ്പെട്ട ഇറാനാണ് 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർസിയയ്ക്കെതിരെ ഐസിബിഎം തൊടുത്തു വിട്ടത്. കൂട്ടക്കൊലക്കാരായ ആ കൊലപാതകികൾ സത്യം പറയില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.