
ഗാസയ്ക്ക് സാന്ത്വനം, ഇറാനു ഭീഷണി
അബുദാബി: അടുത്ത മാസത്തോടെ ഗാസയിൽ നല്ല കാര്യങ്ങൾ സംഭവിക്കുമെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. യുഎഇ സന്ദർശനം അവസാനിപ്പിച്ച് മടങ്ങുന്നതിനു മുമ്പ് അബുദാബിയിൽ എയർഫോഴ്സ് വൺ വിമാനത്തിൽ വെച്ചാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. അടുത്ത മാസത്തോടെ ഗാസയിൽ ധാരാളം നല്ല കാര്യങ്ങൾ സംഭവിക്കും. നമ്മൾ പലസ്തീനികളെ സഹായിക്കേണ്ടതുണ്ട്. നിരവധി പേരാണ് ഗാസയിൽ പട്ടിണി കിടക്കുന്നത്- അദ്ദേഹം പറഞ്ഞു. എന്നാൽ എന്താണ് സംഭവിക്കുകയെന്നത് വ്യക്തമാക്കിയിട്ടില്ല.
ട്രംപിന്‍റെ ഗൾഫ് സന്ദർശനത്തിന്‍റെ പശ്ചാത്തലത്തിൽ ഗാസ വെടിനിർത്തലിനുള്ള ചർച്ചകൾ സജീവമായിരുന്നു. സന്ദർശനത്തിനിടെ യുദ്ധം അവസാനിക്കുന്നത് സംബന്ധിച്ച പ്രഖ്യാപനവും പ്രതീക്ഷിച്ചിരുന്നു. എന്നാൽ ഇക്കാര്യത്തിൽ തീരുമാനമൊന്നും പുറത്തു വന്നിട്ടില്ല. അതിനിടെ അടുത്ത മാസത്തോടെ യുഎസ് നേതൃത്വത്തിൽ ഗാസയിൽ മാനുഷിക സഹായ വിതരണം നടക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
അബുദാബി സന്ദർശനത്തിനിടെ വെള്ളിയാഴ്ച ബിസിനസ് ഫോറത്തിൽ സംസാരിക്കവേ, ഗാസ അടക്കമുള്ള ആഗോള പ്രതിസന്ധികൾ പരിഹരിക്കാൻ ശ്രമിക്കുമെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു. യുഎസ്-ഇറാൻ ആണവ ചർച്ചകൾ സംബന്ധിച്ച് ഇറാനു മുന്നിൽ നിർദേശം സമർപ്പിച്ചിട്ടുണ്ടെന്നും ഇക്കാര്യത്തിൽ അതിവേഗം നീങ്ങിയില്ലെങ്കിൽ മോശമായത് സംഭവിക്കുമെന്നും ട്രംപ് മുന്നറിയിപ്പു നൽകി. ഇറാനുമായി കരാറിനടുത്ത് എത്തിയതായി കഴിഞ്ഞ വ്യാഴാഴ്ച ട്രംപ് വെളിപ്പെടുത്തിയിരുന്നു. യുഎസും ഇറാനും തമ്മിൽ ഒമാന്‍റെ മധ്യസ്ഥതയിൽ നാലു തവണകളായി ചർച്ചകൾ പൂർത്തീകരിച്ചിട്ടുണ്ട്.