
ഇസ്രയേലിനെ പ്രശംസിച്ച് ട്രംപ്
getty image
വാഷിങ്ടൺ ഡിസി: ഇറാനെതിരായ ഇസ്രയേൽ ആക്രമണങ്ങളെ പ്രശംസിച്ച് അമെരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. നടന്നത് മികച്ച ആക്രമണമായിരുന്നെന്നും കൂടുതൽ ഇനിയും വരാനിരിക്കുന്നതേയുള്ളു എന്നും ഡോണൾഡ് ട്രംപ് പറഞ്ഞു. എൻബിസി ന്യൂസിനു നൽകിയ അഭിമുഖത്തിലായിരുന്നു ട്രംപിന്‍റെ പ്രതികരണം.
ഇസ്രയേലിന്‍റെ മികച്ച സൈനിക നീക്കത്തിലൂടെ ഇറാന് വളരെ കഠിനമായ തിരിച്ചടിയാണ് ലഭിച്ചതെന്നും ഇനിയും ഒരുപാട് വരാനിരിക്കുന്നതേയുള്ളു എന്നുമായിരുന്നു ട്രംപിന്‍റെ പ്രതികരണം. ഇറാനിയൻ നേതൃത്വത്തെ പരിഹസിച്ച ട്രംപ് ചില കടുംപിടുത്തക്കാർ വലിയ ധൈര്യത്തോടെ സംസാരിച്ചെന്നും എന്നാൽ എന്താണ് വരാൻ പോകുന്നതെന്ന് അവർക്ക് അറിയില്ലായിരുന്നു എന്നും അവർക്കെല്ലാം ഇപ്പോൾ ജീവൻ നഷ്ടമായിക്കഴിഞ്ഞതായും കാര്യങ്ങൾ ഇനിയും വഷളാകുമെന്നും തന്‍റെ പ്രതികരണത്തിൽ വിശദീകരിച്ചു.
ഇറാനെതിരെ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ അമെരിക്കയ്ക്ക് പങ്കുണ്ടോ എന്ന ചോദ്യത്തിന് മറുപടി നൽകാൻ അദ്ദേഹം തയാറായില്ല. യുഎസുമായി ആണവ കരാറിലെത്താനുള്ള അവസരം ഇറാൻ കളഞ്ഞു കുളിച്ചതായി എൻബിസി ന്യൂസ് അഭിമുഖത്തിൽ ട്രംപ് പറഞ്ഞു. സമയം കഴിഞ്ഞിട്ടില്ലെന്നും കരാറിനായി ഇനിയൊരു അവസരം കൂടിയുണ്ടെന്നും ഇറാൻ അതു പ്രയോജനപ്പെടുത്തണമെന്നും ട്രംപ് സൂചിപ്പിക്കുകയും ചെയ്തു.
ഇതേസമയം, ഇറാനെതിരായ സൈനിക ആക്രമണം തുടരവേ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള ആഗോള നേതാക്കളെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഫോണിൽ ബന്ധപ്പെട്ടു.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മക്രോൺ, ജർമൻ ചാൻസലർ എന്നിവരുമായി നെതന്യാഹു ഇതിനകം സംസാരിച്ചതായാണ് വിവരം. ഇറാനെ ആക്രമിക്കാൻ ഇടയായ സാഹചര്യം ലോക നേതാക്കളെ ധരിപ്പിച്ചതായി നെതന്യാഹുവിന്‍റെ ഓഫീസ് വ്യക്തമാക്കി.