

ഇസ്താംബൂളിലെ ഇസ്രയേൽ കോൺസുലേറ്റിന് മുന്നിൽ വെടിവയ്പ്പ്; ഒരാൾ കൊല്ലപ്പെട്ടു, രണ്ട് പൊലീസ് ഉദ‍്യോഗസ്ഥർക്ക് പരുക്ക്
അങ്കോറ: തുർക്കിയിലെ ഇസ്താംബൂളിലെ ഇസ്രയേൽ കോൺസുലേറ്റിന് പുറത്തുണ്ടായ വെടിവയ്പ്പിൽ ഒരാൾ കൊലപ്പെടുകയും രണ്ടു പൊലീസ് ഉദ‍്യോഗസ്ഥർക്ക് പരുക്കേൽക്കുകയും ചെയ്തു.
വെടിയുതിർത്തവരിൽ ഒരാളാണ് കൊല്ലപ്പെട്ടതെന്നാണ് ഇസ്താംബുൾ ഗവർണർ ദാവൂത് ഗുൽ മാധ‍്യമങ്ങളോട് പ്രതികരിച്ചത്. രണ്ട് പേരാണ് ആക്രമണം നടത്തിയത്. ഇക്കാര‍്യം അന്താരാഷ്ട്ര മാധ‍്യമങ്ങളും മറ്റു വാർത്താ ഏജൻസികളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഇതേത്തുടർന്ന് ഇസ്താംബൂളിലെ ഇസ്രയേൽ കോൺസുലേറ്റിൽ സുരക്ഷ ശക്തമാക്കി. ആയുധങ്ങളുമായാണ് അക്രമികൾ ഇസ്രയേൽ കോൺസുലേറ്റിൽ ആക്രമണം നടത്തിയതെന്ന് ഗവർണർ കൂട്ടിച്ചേർത്തു. ആക്രമണത്തിനു പിന്നിലെ കാരണം എന്തെന്ന് വ‍്യക്തമല്ല.
വിഷയത്തിൽ അന്വേഷണം ആരംഭിച്ചതായി തുർക്കി നീതിന‍്യായ വകുപ്പ് മന്ത്രി അകിൻ ഗുർലെക് പറഞ്ഞതായി അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു. ഇറാനെതിരേ ഇസ്രയേലും യുഎസും സംയുക്തമായി ആക്രമണം തുടരുന്ന സാഹചര‍്യത്തിലാണ് തുർക്കിയിലെ ഇസ്രയേൽ കോൺസുലേറ്റിന് പുറത്ത് വെടിവയ്പ്പുണ്ടായിരിക്കുന്നത്.