

ഇറാൻ വിഷയത്തിൽ യുഎന്നിൽ വാദപ്രതിവാദം
file photo
ജനീവ: ഇറാനെതിരേ അമെരിക്കയും ഇസ്രയേലും സംയുക്തമായി നടത്തുന്ന സൈനിക നീക്കത്തിനെതിരേ യുഎൻ സുരക്ഷാ സമിതിയിൽ റഷ്യയുടെയും ചൈനയുടെയും രൂക്ഷ വിമർശനം. അമെരിക്കൻ നീക്കങ്ങളെ എതിർത്ത് ഇരു രാജ്യങ്ങളും സജീവമായി രംഗത്തു വന്നപ്പോൾ ഇവർക്കെതിരേ അതി രൂക്ഷമായ വിമർശമാണ് അമെരിക്ക അഴിച്ചു വിട്ടത്. ഇറാനെതിരായ കടുത്ത നടപടികളെയും ഉപരോധങ്ങളെയും ന്യായീകരിക്കാൻ അമെരിക്ക ശ്രമിച്ചപ്പോൾ മോസ്കോയും ബെയ്ജിങും പ്രതിസന്ധിക്ക് കാരണക്കാരൻ അമെരിക്കയാണെന്ന് ആരോപിച്ചു.
ഇറാനെതിരായ യുദ്ധത്തെ ന്യായീകരിച്ച് അമെരിക്ക ഐക്യരാഷ്ട്ര സഭയിൽ തങ്ങളുടെ വാദങ്ങൾ അവതരിപ്പിച്ചപ്പോഴാണ് ഈ ചർച്ച അതിരൂക്ഷമായത്. എന്നാൽ ഇറാനുമേൽ ഏർപ്പെടുത്തിയ ഉപരോധങ്ങൾ നിരീക്ഷിക്കുന്ന ഐക്യരാഷ്ട്ര സഭയുടെ കമ്മിറ്റിയുമായി ബന്ധപ്പെട്ട ചർച്ചയ്ക്കു ശേഷം വോട്ടിനിട്ടപ്പോൾ റഷ്യയുടെയും ചൈനയുടെയും ശക്തമായ വാദങ്ങൾക്കെതിരേ വൻ വിജയമാണ് അമെരിക്ക നേടിയത്. രണ്ടിനെതിരേ പതിനൊന്നു വോട്ടുകൾക്കായിരുന്നു അമെരിക്ക വിജയിച്ചത്.
റഷ്യയും ചൈനയും ഇറാനെ സംരക്ഷിക്കാനാണ് ശ്രമിക്കുന്നതെന്ന് ഐക്യരാഷ്ട്ര സഭയിലെ യുഎസ് അംബാസിഡർ മൈക്ക് വാൾട്ട്സ് ആരോപിച്ചു. എല്ലാ അംഗരാജ്യങ്ങളും ഇറാനെതിരേ ആയുധ ഉപരോധം ഏർപ്പെടുത്തണമെന്നും വാൾട്ട്സ് പറഞ്ഞു.
ഇറാന്‍റെ മിസൈൽ സാങ്കേതിക വിദ്യയുടെ കൈമാറ്റവും വ്യാപാരവും നിരോധിക്കണം, അനുബന്ധ സാമ്പത്തിക സ്രോതസുകൾ മരവിപ്പിക്കണം, ഇറാന്‍റെ ആണവ, മിസൈൽ, പരമ്പരാഗത ആയുധ പരിപാടികൾ എന്നിവ ഉയർത്തുന്ന ഭീഷണി തടയുന്നതിനാണ് ഈ ഉപരോധങ്ങൾ ലക്ഷ്യം വയ്ക്കുന്നതെന്നും യുഎസ് പ്രതിനിധി പറഞ്ഞു.