
ഖാലിസ്ഥാൻ ഭീകരൻ പന്നൂണിനെതിരെ എൻഐഎ കേസ്
getty images
ന്യൂഡൽഹി: ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ പതാക ഉയർത്തുന്നതു തടയണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയ ഖാലിസ്ഥാൻ ഭീകരൻ ഗുർപത്വന്ത് സിങ് പന്നൂണിനെതിരെ കേസെടുത്ത് എൻഐഎ. സിഖ് സൈനികരോടാണ് പന്നൂൺ ഈ ആഹ്വാനം നടത്തിയത്. കഴിഞ്ഞ ഓഗസ്റ്റ് 10 നാണ് ലാഹോറിലെ പ്രസ് ക്ലബ്ബിൽ നടന്ന മീറ്റ് ദ പ്രസ് പരിപാടിയിൽ നിരോധിത സംഘടനയായ സിഖ്സ് ഫൊർ ജസ്റ്റിസിന്‍റെ ജനറൽ കൗൺസിലറായ പന്നൂൺ സിഖ് സൈനികരോടായി ഇക്കാര്യം പ്രഖ്യാപിച്ചത്. സംഘടനയുടെ എക്സ് അക്കൗണ്ടിൽ ഈ ആവശ്യമുന്നയിച്ച വീഡിയോ ഇയാൾപങ്കു വയ്ക്കുകയും ചെയ്തു.
ഭാരതീയ ന്യായ സംഹിത സെക്ഷൻ 61(രണ്ട്) പ്രകാരമാണ് കേസ്. സ്വാതന്ത്ര്യ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ പതാക ഉയർത്തുന്നത് തടയാൻ പാരിതോഷികം വാഗ്ദാനം ചെയ്തതിനാണ് കേസ്. ഇന്ത്യയ്ക്കെതിരെ സിഖുകാർക്കിടയിൽ വിദ്വേഷം പ്രചരിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതിനും എൻഐഎ പന്നൂണിനെതിരെ കേസെടുത്തിട്ടുണ്ട്.
ഈ ഖാലിസ്ഥാനി ഭീകരൻ തന്‍റെ പ്രസംഗത്തിനിടെ പുതിയ ഖാലിസ്ഥാന്‍റെ ഭൂപടം അനാച്ഛാദനം ചെയ്തതായും പഞ്ചാബ്, ഡൽഹി, ഹിമാചൽ പ്രദേശ്, ഉത്തർപ്രദേശ് എന്നിവ അതിൽ ഉൾപ്പെടുത്തുമെന്ന് പ്രതിജ്ഞയെടുത്തതായും എൻഐഎ എഫ്ഐആറിൽ പറയുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ നിർദേശപ്രകാരമാണ് പന്നൂണിനെതിരെ എൻഐഎ കേസ് ഫയൽ ചെയ്തത്.
കുറ്റകൃത്യത്തിന്‍റെ ഗൗരവം, അതിന്‍റെ ദേശീയ-അന്തർദേശീയ പ്രത്യാഘാതങ്ങൾ, വലിയ ഗൂഢാലോചന പുറത്തു കൊണ്ടു വരേണ്ടതിന്‍റെ ആവശ്യകത എന്നിവ കണക്കിലെടുത്ത് ദേശീയ അന്വേഷണ ഏജൻസി അന്വേഷിക്കേണ്ടതുണ്ട് എന്നാണ് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയത്. പന്നൂണിനെ കൂടാതെ ചില അജ്ഞാതരും എൻഐഎയുടെ എഫ്ഐആർ ലിസ്റ്റിലുണ്ട്. ക്യാനഡയും അമെരിക്കയും കേന്ദ്രമാക്കി ഖാലിസ്ഥാൻ വാദം ഏറ്റവും ശക്തമാക്കുന്നതും പന്നുണിന്‍റെ നേതൃത്വത്തിലുള്ള ഈ എസ്എഫ്ജെ എന്ന ഭീകര സംഘടനയാണ്.