

"മിനിറ്റ്മാൻ 111'
credit: U.S. Space Force
വാഷിങ്ടൺ: പശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കെ ആണവശേഷിയുള്ള ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ച് അമെരിക്ക. മണിക്കൂറിൽ 6000 മൈൽ ദൂരം വരെ സഞ്ചരിക്കാൻ കഴിയുന്ന ഈ മിസൈലിന് മണിക്കൂറിൽ 15,000 മൈലിൽ അധികം വേഗതയിൽ സഞ്ചരിക്കാൻ കഴിയും. ഇതോടെ മിനിറ്റുകൾക്കുള്ളിൽ ഭൂഖണ്ഡങ്ങൾ കടന്ന് ലക്ഷ്യസ്ഥാനത്ത് എത്താൻ മിസൈലിന് കഴിയും.
ജപ്പാനിലെ ഹിറോഷിമയിൽ പ്രയോഗിച്ച ആറ്റംബോബിനെക്കാൾ 20 മടങ്ങ് പ്രഹരശേഷിയുള്ള യുദ്ധമുനകൾ വഹിക്കാൻ ശേഷിയുള്ളതാണ് ഈ മിസൈൽ. യുഎസിന്‍റെ ഈ ആണവ മിസൈൽ പരീക്ഷണം ലോകരാജ്യങ്ങൾക്കിടയിൽ വലിയ ചർച്ചകൾക്ക് ഇടയാക്കിയിരിക്കുകയാണ്.
ചൊവ്വാഴ്ച രാത്രി കാലിഫോർണിയയിലെ വാൻഡൻബെർഗ് സ്പേസ് ഫോഴ്സ് ബേസിൽ നിന്നാണ് യുഎസ് എയർഫോഴ്സ് ഗ്ലോബൽ സ്ട്രൈക്ക് കമാൻഡ് മിസൈൽ വിക്ഷേപിച്ചതെന്ന് യുഎസ് സ്പേസ് ഫോഴ്സ് പ്രസ്താവനയിൽ അറിയിച്ചു.
ആയുധങ്ങൾ ഘടിപ്പിക്കാത്ത നിലയിലായിരുന്നു പരീക്ഷണം. രണ്ട് ടെസ്റ്റ് റീ-എൻട്രി വെഹിക്കിളുകൾ മിസൈലിൽ സജ്ജീകരിച്ചിരുന്നു. നിലവിൽ പശ്ചിമേഷ്യയിൽ നടക്കുന്ന സംഘർഷങ്ങളുമായി ഈ പരീക്ഷണത്തിന് ബന്ധമില്ലെന്നും കാലങ്ങളായി തുടരുന്ന പതിവ് പരീക്ഷണങ്ങളുടെ ഭാഗമാണ് ഇതെന്നുമാണ് അമെരിക്കയുടെ വിശദീകരണം.
മിസൈൽ സംവിധാനത്തിലെ ഓരോ ഘടകങ്ങളുടെയും പ്രവർത്തനം വിലയിരുത്താൻ ജിടി 255 എന്ന ഈ പരീക്ഷണം സഹായിച്ചതായി 576 ാം ഫ്ലൈറ്റ് ടെസ്റ്റ് സ്ക്വാഡ്രൺ കമാൻഡർ ലെഫ്റ്റനന്‍റ് കേണൽ കാരി റേ പറഞ്ഞു.
വ്യത്യസ്ത ദൗത്യങ്ങളിലൂടെ മിസൈലുകളുടെ ശേഷി നിരന്തരം വിലയിരുത്തുന്നത് രാജ്യത്തിന്‍റെ ആണവ പ്രതിരോധ സംവിധാനത്തിന്‍റെ സജ്ജീകരണം ഉറപ്പാക്കാൻ അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അമെരിക്കയുടെ തന്ത്രപ്രധാനമായ ആണവ കരുത്തിന്‍റെ നട്ടെല്ലാണ് മിനിറ്റ്മാൻ 111 മിസൈലുകൾ.