"ഇറാനെതിരേ ലോക്ക്ഡ് ആൻഡ് ലോഡഡ് ': പെന്‍റഗൺ

ഇറാനുമായുള്ള യുദ്ധം തുടരുന്നതിന് അമെരിക്കൻ കോൺഗ്രസിന്‍റെ പ്രത്യേക അനുമതി തേടേണ്ടതില്ലെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത്
 US Defense Secretary Pete Hegseth says no special authorization from Congress to continue war with Iran

ഇറാനുമായുള്ള യുദ്ധം തുടരുന്നതിന് അമെരിക്കൻ കോൺഗ്രസിന്‍റെ പ്രത്യേക അനുമതി തേടേണ്ടതില്ലെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത്

Updated on

വാഷിങ്ടൺ: ഇറാനുമായുള്ള യുദ്ധം തുടരുന്നതിന് അമെരിക്കൻ കോൺഗ്രസിന്‍റെ പ്രത്യേക അനുമതി തേടേണ്ടതില്ലെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത്. ഇരു രാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്ന വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ ഉള്ളതിനാൽ സൈനിക നടപടികൾക്കുള്ള സമയപരിധി അവസാനിച്ചിട്ടില്ലെന്നാണ് ഭരണകൂടത്തിന്‍റെ വാദം. ചൊവ്വാഴ്ച പെന്‍റഗണിൽ നടന്ന വാർത്താ സമ്മേളനത്തിലാണ് ഹെഗ്സെത്ത് ഈ ഭരണഘടനാപരമായ നിലപാട് വ്യക്തമാക്കിയത്.

വാർ പവേഴ്സ് ആക്റ്റ്(War Powers Act)-1973 എന്നാൽ...

1973ലെ വാർ പവേഴ്സ് ആക്റ്റ് പ്രകാരം കോൺഗ്രസിന്‍റെ പ്രത്യേക അനുമതിയില്ലാതെ ഒരു പ്രസിഡന്‍റിന് സൈനിക നടപടി തുടരാൻ സാധിക്കുന്നത് 60 ദിവസം മാത്രമാണ്. ഈ കാലാവധി കഴിഞ്ഞാൽ സൈന്യത്തെ പിൻവലിക്കണമെന്നാണ് നിയമം. മാർച്ച് രണ്ടിനാണ് ട്രംപ് യുദ്ധം സംബന്ധിച്ച ഔദ്യോഗിക വിവരം കോൺഗ്രസിനെ അറിയിച്ചത്. ഇത് അനുസരിച്ച് മേയ് ഒന്നോടെ ഈ 60 ദിവസത്തെ കാലാവധി അവസാനിച്ചതായാണ് മിക്ക നിയമനിർമാതാക്കളുടെയും പക്ഷം.

എന്നാൽ വെടിനിർത്തൽ പ്രഖ്യാപിച്ചതോടെ ഈ സമയപരിധി നിലച്ചെന്നാണ് പ്രതിരോധ സെക്രട്ടറിയുടെ വാദം. യുദ്ധം പുനരാരംഭിക്കണോ വേണ്ടയോ എന്നത് പ്രസിഡന്‍റിന്‍റെ മാത്രം തീരുമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാൻ തങ്ങളുടെ ഭാഗം പാലിക്കാൻ തയാറായില്ലെങ്കിൽ ഏതു നിമിഷവും ശക്തമായ ആക്രമണം പുനരാരംഭിക്കാൻ യുഎസ് സൈന്യം സജ്ജമാണെന്ന് ഹെഗ്സെത്ത് മുന്നറിയിപ്പ് നൽകി. യുദ്ധം തുടങ്ങിയ സമയത്തെക്കാൾ കൂടുതൽ സൈനിക ശേഷി ഇപ്പോൾ മേഖലയിൽ ഉണ്ടെന്നും സൈന്യം പൂർണ സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു.

ഹോർമൂസ് കടലിടുക്കിലെ കപ്പൽ ഗതാഗതം സംരക്ഷിക്കുന്ന ദൗത്യത്തിൽ ഇറാന്‍റെ നിലപാടുകൾ നിർണായകമാണന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. നയതന്ത്ര ചർച്ചകളിലൂടെ പ്രശ്നപരിഹാരത്തിനാണ് അമേരിക്ക ആഗ്രഹിക്കുന്നതെങ്കിലും, ഇറാൻ സഹകരിക്കാത്ത പക്ഷം വലിയ തോതിലുള്ള സൈനിക നീക്കങ്ങൾ ഒഴിവാക്കാനാവില്ലെന്നാണ് പെന്‍റഗൺ നൽകുന്ന സൂചന. ഭരണകൂടവും കോൺഗ്രസും തമ്മിലുള്ള ഈ നിയമപരമായ തർക്കം വരും ദിവസങ്ങളിൽ അമേരിക്കൻ രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് വഴിവെക്കും.

logo
Metro Vaartha
www.metrovaartha.com