

അമെരിക്കൻ ഉപരോധം തുടർന്നാൽ കയറ്റുമതി തടയും: ഭീഷണിയുമായി ഇറാൻ
file photo
അമെരിക്കൻ ഉപരോധം തുടരുന്ന സാഹചര്യത്തിൽ ആഗോള എണ്ണ വിപണിയെയും വ്യാപാരത്തെയും സമ്മർദ്ദത്തിലാക്കി ഇറാന്‍റെ ശക്തമായ മുന്നറിയിപ്പ്. ഉപരോധം പിൻവലിച്ചില്ലെങ്കിൽ ചെങ്കടൽ, ഒമാൻ കടൽ, പേർഷ്യൻ ഗൾഫ് എന്നിവിടങ്ങളിലൂടെയുള്ള ചരക്ക് നീക്കം തടയുമെന്നാണ് ഇറാൻ പ്രഖ്യാപിച്ചിരിക്കുന്നത്.
ഈ മേഖലകളിലൂടെയുള്ള കയറ്റുമതി തടയുന്നത് ആഗോള സാമ്പത്തിക മേഖലയെ സാരമായി ബാധിക്കുമെന്നിരിക്കെ, ഉപരോധം തുടരുന്നത് നിലവിലെ വെടിനിർത്തൽ ശ്രമങ്ങളെയും സമാധാന ചർച്ചകളെയും പ്രതികൂലമായി ബാധിക്കുമെന്നും ഇറാൻ ഭരണകൂടം വ്യക്തമാക്കി.
മേഖലയിലെ സംഘർഷം ലഘൂകരിക്കുന്നതിനും സമാധാനം പുന:സ്ഥാപിക്കുന്നതിനുമുള്ള ശ്രമങ്ങളുമായി പാക്കിസ്ഥാൻ രംഗത്തെത്തിയിട്ടുണ്ട്. ഇതിന്‍റെ ഭാഗമായി പാക്കിസ്ഥാനിൽ നിന്നുള്ള ഉന്നത തല പ്രതിനിധി സംഘം ഇന്ന് ഇറാനിലെത്തും.
ഇറാൻ നേതൃത്വവുമായി നടത്തുന്ന ചർച്ചയിൽ നിലവിലെ പ്രതിസന്ധികൾക്ക് പരിഹാരം കാണുന്നതിനും സമാധാന സാധ്യതകൾ ആരായുന്നതിനുമായിരിക്കും മുൻഗണന നൽകുക. അമെരിക്കയുമായി ഇറാൻ നടത്താനിരിക്കുന്ന നിർണായക ചർച്ചകൾക്ക് മുന്നോടിയായാണ് പാക്കിസ്ഥാന്‍റെ ഈ നയതന്ത്ര നീക്കം.
പശ്ചിമേഷ്യയിൽ യുദ്ധഭീതി നില നിൽക്കുന്ന സാഹചര്യത്തിൽ പാക്കിസ്ഥാൻ സംഘത്തിന്‍റെ സന്ദർശനത്തെ ലോകരാഷ്ട്രങ്ങൾ ഏറെ പ്രാധാന്യത്തോടെയാണ് നോക്കിക്കാണുന്നത്.
സമാധാന ചർച്ചകൾ വിജയിച്ചാൽ അത് മേഖലയിലെ വ്യാപാര തടസങ്ങൾ ഒഴിവാക്കാൻ സഹായിക്കും. എന്നാൽ ഉപരോധത്തിന്‍റെ കാര്യത്തിൽ അമെരിക്കൻ നിലപാട് മാറ്റമില്ലാതെ തുടർന്നാൽ കയറ്റുമതി തടയുമെന്ന ഇറാന്‍റെ ഭീഷണി നടപ്പിലാകുന്നത് വൻ അന്താരാഷ്ട്ര പ്രതിസന്ധികൾക്ക് വഴി തുറന്നേക്കാം.