
Benjamin Netanyahu | Mohammed Sinwar
ടെൽ അവീവ്: മുതിർന്ന ഹമാസ് കമാൻഡർ മുഹമ്മദ് സിൻവറിനെ വധിച്ചതായി ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രഖ്യാപിച്ചു. ഹമാസ് മേധാവിയായിരുന്ന കൊല്ലപ്പെട്ട യഹിയ സിൻവറിന്‍റെ ഇളയസഹോദരനാണു മുഹമ്മദ് സിൻവർ. യഹിയ സിൻവറിനെ തെക്കൻ ഗാസയിൽ കഴിഞ്ഞ ഒക്റ്റോബറിൽ നടത്തിയ വ്യോമാക്രമണത്തിൽ ഇസ്രേലി സേന വധിച്ചിരുന്നു. ഇതേത്തുടർന്നാണ് മുഹമ്മദ് സിൻവർ ഹമാസിന്‍റെ നേതൃത്വത്തിലേക്ക് ഉയർന്നത്.
ഗാസയിൽ നടത്തിയ വ്യോമാക്രമണത്തിൽ മുഹമ്മദ് സിൻവാർ കൊല്ലപ്പെട്ടിരിക്കാമെന്ന് ഈ മാസം ആദ്യം ഇസ്രേലി പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സ് സൂചിപ്പിച്ചിരുന്നു. ഖാൻയൂനുസിലെ യൂറോപ്യൻ ആശുപത്രിയിൽ നടത്തിയ ബോംബാക്രമണത്തിൽ ഇയാൾ കൊല്ലപ്പെട്ടതായി സൂചനയുണ്ടെന്നാണ് കാറ്റ്സ് അറിയിച്ചത്.
ആശുപത്രിയുടെ അടിത്തറയ്ക്കു താഴെ നിർമിച്ച ബങ്കറുകളിലായിരുന്നു ഇയാൾ ഉൾപ്പെടെ ഹമാസ് നേതൃത്വം കഴിഞ്ഞിരുന്നത്. സിൻവറിന്‍റെയും പത്തു സഹായികളുടെയും മൃതദേഹങ്ങൾ കണ്ടെടുത്തതായി സൗദി ചാനൽ അൽ ഹദാത്ത് റിപ്പോർട്ട് ചെയ്തു. ഹമാസിന്‍റെ സേനാ വിഭാഗമായ റഫ ബ്രിഗേഡിന്‍റെ കമാൻഡർ മുഹമ്മദ് ഷബാനയും കൊല്ലപ്പെട്ടവരിലുണ്ട്. നേരത്തേ, ഹമാസ് സേനാ മേധാവി മുഹമ്മദ് ദേയിഫിനെയും ഇസ്രയേൽ വധിച്ചിരുന്നു.