

ട്രംപ് ഭരണകൂടത്തിന്‍റെ വിലക്ക്: കേസ് ഫയൽ ചെയ്‌ത് ഹാർവാഡ്
വാഷിങ്ടണ്‍: വിദേശ വിദ്യാര്‍ഥികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ ട്രംപ് ഭരണകൂടത്തിന്‍റെ തീരുമാനത്തിനെതിരേ ഹാര്‍വാര്‍ഡ് സര്‍വകലാശാല കേസ് ഫയല്‍ ചെയ്തു. ഭരണകൂടത്തിന്‍റെ നടപടി ഭരണഘടനാ വിരുദ്ധവും രാഷ്ട്രീയ പ്രേരിതവുമാണെന്ന് സര്‍വകലാശാല അറിയിച്ചു.
ബോസ്റ്റണിലെ ഫെഡറല്‍ കോടതിയില്‍ വെള്ളിയാഴ്ചയാണ് ഹാര്‍വാര്‍ഡ് സര്‍വകലാശാല കേസ് ഫയല്‍ ചെയ്തത്. ട്രംപ് ഭരണകൂടത്തിന്‍റെ നടപടി ഒന്നാം ഭേദഗതി ലംഘിക്കുന്നതാണെന്നും 'ഹാര്‍വാര്‍ഡിനും 7,000 ത്തിലധികം വരുന്ന വിസ ഉടമകള്‍ക്കും വിനാശകരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും' ഹാര്‍വാര്‍ഡ് പറഞ്ഞു.
മസാച്യുസെറ്റ്‌സിലെ കേംബ്രിഡ്ജിലുള്ള ഹാര്‍വാര്‍ഡ് കാമ്പസില്‍ ഏകദേശം 6,800 വിദേശ വിദ്യാര്‍ഥികളാണ് ഓരോ വര്‍ഷവും പഠനത്തിന് ചേരുന്നത്. അവരില്‍ ഭൂരിഭാഗവും ബിരുദ വിദ്യാര്‍ഥികളാണ്. 100-ലധികം രാജ്യങ്ങളില്‍ നിന്നുള്ളവരാണ് പഠിക്കാനെത്തുന്നത്.
ഇതിൽ 788 പേർ ഇന്ത്യൻ വിദ്യാർഥികളാണ്. നിലവിൽ സർവകലാശാലയിൽ പഠിക്കുന്ന വിദ്യാർഥികൾ മറ്റു സർവകലാശാലകളിലേക്ക് മാറണമെന്നും അല്ലാത്ത പക്ഷം വിദ്യാർഥികളുടെ വിസ റദ്ദാക്കുമെന്നാണ് ട്രംപ് ഭരണകൂടത്തിന്‍റെ മുന്നറിയിപ്പ്. ട്രംപ് മുന്നോട്ടു വച്ച നിർദേശങ്ങൾ പാലിക്കാത്തതാണ് നടപടിക്കു കാരണം. സർവകലാശാലയ്ക്ക് നൽകിയിരുന്ന 2.3 ബില്യൺ ഡോളർ യുഎസ് മരവിപ്പിച്ചിട്ടുണ്ട്.