
ഇന്ധന കയറ്റുമതിയില്‍ നിന്ന് റഷ്യ 923 ബില്യണ്‍ യൂറോ സമ്പാദിച്ചപ്പോൾ, യൂറോപ്യൻ രാജ്യങ്ങള്‍ 212 ബില്യണ്‍ യൂറോയും, ചൈന 200 ബില്യണിലധികം യൂറോയും, ഇന്ത്യ 121 ബില്യണ്‍ യൂറോയുമാണ് നല്‍കിയത്
ന്യൂഡല്‍ഹി: യുക്രെയ്ന്‍ യുദ്ധം ആരംഭിച്ചതിനു ശേഷം റഷ്യയ്ക്ക് എണ്ണ കയറ്റുമതിയില്‍ നിന്നും ലഭിച്ച വരുമാനത്തിന്‍റെ 23 ശതമാനവും യൂറോപ്യന്‍ യൂണിയനില്‍ (ഇയു) നിന്ന്. ഇന്ത്യയുടെ സംഭാവന 13 ശതമാനമാണ്. സെന്‍റര്‍ ഫൊര്‍ റിസര്‍ച്ച് ഓണ്‍ എനര്‍ജി ആന്‍ഡ് ക്ലീന്‍ എയറിന്‍റേതാണ് (സിആര്‍ഇഎ) റിപ്പോര്‍ട്ട്.
ഊര്‍ജത്തില്‍ നിന്നുള്ള റഷ്യയുടെ വരുമാനം നിയന്ത്രിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായിട്ടാണ് ഇന്ത്യക്കെതിരേ യുഎസ് ഭീമമായ താരിഫ് ചുമത്താന്‍ തീരുമാനിച്ചത്. റഷ്യയുടെ എണ്ണ ഇന്ത്യ വന്‍തോതില്‍ വാങ്ങുന്നതിന്‍റെ പേരിലാണ് അമെരിക്ക ഇന്ത്യക്കെതിരേ വമ്പന്‍ താരിഫ് ചുമത്തിയിരിക്കുന്നത്.
അതേസമയം, ഇന്ത്യയെക്കാള്‍ കൂടുതല്‍ റഷ്യന്‍ എണ്ണ വാങ്ങുന്ന ചൈനയ്ക്ക് ചുമത്തിയിരിക്കുന്ന താരിഫ് 40 ശതമാനമാണ്. ഇന്ത്യയ്ക്കും ബ്രസീലിനും 50 ശതമാനമാണ് ഏര്‍പ്പെടുത്തിയിരിക്കുന്ന താരിഫ്.
സിആര്‍ഇഎയുടെ കണക്കുപ്രകാരം യുക്രെയ്ന്‍ യുദ്ധം ആരംഭിച്ചതിനുശേഷം ഫോസില്‍ ഇന്ധന കയറ്റുമതിയില്‍ നിന്ന് റഷ്യ 923 ബില്യണ്‍ യൂറോ സമ്പാദിച്ചെന്നാണ്. ഇതില്‍, ഇയു രാജ്യങ്ങള്‍ 212 ബില്യണ്‍ യൂറോയും, ചൈന 200 ബില്യണിലധികം യൂറോയും, ഇന്ത്യ 121 ബില്യണ്‍ യൂറോയും നല്‍കി.