ബ്രിക്സ് രാജ്യങ്ങളുടെ വളർച്ച മുന്നോട്ട്

ചുരുങ്ങിയ കാലയളവിനുള്ളിൽ ബ്രിക്സ് രാജ്യങ്ങളുടെ ജിഡിപി ഒന്നര ഇരട്ടിയായെന്നും ആഗോള ശരാശരിയെക്കാൾ രണ്ടിരട്ടി വേഗത്തിലാണ് ഈ വളർച്ചയെന്നും മോദി
BRICS Summit 2026

ബ്രിക്സ് ഉച്ചകോടി 2026

Updated on

ആഗോള തലത്തിൽ ബ്രിക്സ് രാജ്യങ്ങളുടെ പ്രാധാന്യവും സ്വാധീനവും അതി വേഗം വർധിച്ചു വരികയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചുരുങ്ങിയ കാലയളവിനുള്ളിൽ തന്നെ ബ്രിക്സ് കൂട്ടായ്മയിലെ രാജ്യങ്ങളുടെ ജിഡിപി ഒന്നര ഇരട്ടിയായി വളർന്നതായും ഇത് ആഗോള ശരാശരിയെക്കാൾ രണ്ടിരട്ടി വേഗത്തിലാണെന്നും മോദി വ്യക്തമാക്കി. പുതിയ സാങ്കേതിക വിദ്യകളും വികസന സാധ്യതകളും ബ്രിക്സ് കൂട്ടായ്മയിലൂടെ ലോകത്തിനു മുമ്പിൽ തുറക്കപ്പെടുകയാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലും ഇന്ത്യ മികച്ച വളർച്ചയും സുസ്ഥിരതയും പ്രകടിപ്പിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. രാജ്യം ഇന്നു വികസനത്തിന്‍റെ അതിവേഗ പാതയിലാണ്. പ്രത്യേകിച്ച് കപ്പൽ നിർമാണം, സെമി കണ്ടക്റ്റർ, ക്വാണ്ടം ടെക്നോളജി, ഖനനം, ബയോ ടെക്നോളജി തുടങ്ങിയ അത്യന്താധുനിക മേഖലകളിൽ വൻ മുന്നേറ്റമാണ് ഇന്ത്യ കൈവരിക്കുന്നത്.

ലോക സാമ്പത്തിക രംഗത്ത് മുൻനിര ശക്തിയായി ഇന്ത്യ മാറിക്കൊണ്ടിരിക്കുകയാണെന്ന് വ്യക്തമാക്കുന്നതാണ് ഈ കണക്കുകളെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. വ്യാപാര മേഖലയുടെ സുഗമമായ മുന്നേറ്റത്തിന് കടൽപ്പാതകൾ സുരക്ഷിതമായിരിക്കേണ്ടത് അത്യാവശ്യമാണെന്ന് നരേന്ദ്ര മോദി ഊന്നിപ്പറഞ്ഞു.

അന്താരാഷ്ട്ര വിതരണ ശൃംഖലകളും സമുദ്രപാതകളിലൂടെ സഞ്ചരിക്കുന്ന നാവികരും പൂർണ്ണമായും സുരക്ഷിതരായിരിക്കണം. നാവികരുടെ സുരക്ഷ ഉറപ്പാക്കുന്ന കാര്യത്തിൽ ഇന്ത്യ എന്നും ഉറച്ച നിലപാടാണ് സ്വീകരിക്കുന്നതെന്നും, സമുദ്ര സുരക്ഷ ശക്തിപ്പെടുത്തുന്നത് ആഗോള വ്യാപാരത്തിന്‍റെ നിലനിൽപ്പിന് അനിവാര്യമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

logo
Metro Vaartha
www.metrovaartha.com