

ചൈനയിൽ നിന്ന് വ്യോമപ്രതിരോധ ആയുധങ്ങൾ ഇറക്കി ഇറാൻ
യുഎസ്-ഇസ്രയേൽ സംഘർഷത്തിനിടെ തങ്ങളുടെ പ്രതിരോധ സംവിധാനം കൂടുതൽ ശക്തമാക്കാൻ ഇറാൻ. ചൈനയിൽ നിന്ന് ആയുധങ്ങൾ വാങ്ങുന്നതായി റിപ്പോർട്ടുകൾ പുറത്തു വന്നു. തോളിൽ വച്ചു തൊടുക്കാവുന്ന ചൈനീസ് നിർമിത പ്രതിരോധ മിസൈൽ ലോഞ്ചറുകളാണ് അടുത്ത ആഴ്ചകളിൽ ഇറാനിലെത്തുന്നത്. QW12, FN16 എന്നീ ഇനത്തിൽപ്പെട്ട 300 മുതൽ 400 വരെ മിസൈൽ ലോഞ്ചറുകളാണ് ആദ്യ ഘട്ടത്തിൽ എത്തിക്കുന്നത്. 60 മുതൽ 70 മില്യൺ ഡോളർ വരെ വിലമതിക്കുന്നതാണ് ഈ വൻ സൈനിക കരാറെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.
യുഎസ്-ഇസ്രയേൽ ആക്രമണങ്ങളിൽ ഇറാന്‍റെ മിസൈൽ ഡ്രോൺ കേന്ദ്രങ്ങൾക്ക് നേരെ സുരക്ഷാ ഭീഷണി ഉയർന്ന സാഹചര്യത്തിലാണ് ഹ്രസ്വദൂര വ്യോമ പ്രതിരോധം ശക്തമാക്കാൻ ഇറാൻ നീക്കം ആരംഭിച്ചത്. ഹോങ്കോങ് ആസ്ഥാനമായുള്ള സ്വകാര്യ കമ്പനിയാണ് ഈ ഇടപാടിനു പിന്നിലെന്ന് റിപ്പോർട്ട് പറയുന്നു. ചൈനയിലെ ഉറുംഖിയിൽ നിന്ന് വിമാനമാർഗം പാക്കിസ്ഥാൻ വഴിയാണ് ഇറാനിലേയ്ക്ക് ഈ ആയുധങ്ങൾ എത്തിക്കാൻ പദ്ധതിയിട്ടിരിക്കുന്നതെന്ന് പദ്ധതിയിട്ടിരിക്കുന്നതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
നിഷേധിച്ച് ചൈനയും പാക്കിസ്ഥാനും
എന്നാൽ ഇറാനുമായുള്ള ആയുധക്കൈമാറ്റവുമായി ബന്ധപ്പെട്ട വാർത്തകൾ പാടേ നിഷേധിച്ച് ചൈനയും പാക്കിസ്ഥാനും രംഗത്തെത്തി.ഇത്തരം വാർത്തകൾ തികച്ചും അടിസ്ഥാന രഹിതമാണെന്ന് ഇരു രാജ്യങ്ങളും പ്രതികരിച്ചു.
ഇറാനിലേയ്ക്ക് ആയുധങ്ങൾ എത്തിക്കുന്നതിൽ പങ്കുണ്ടെന്ന വാർത്ത പാക് സൈന്യവും നിഷേധിച്ചു. മേഖലയിൽ ഏപ്രിൽ മുതൽ വെടിനിർത്തൽ നിലവിൽ ഉണ്ടെങ്കിലും ചർച്ചകൾ പരാജയപ്പെട്ടാൽ സൈനിക നീക്കം തുടരുമെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പു നൽകിയതിനു പിന്നാലെയാണ് ഇറാന്‍റെ ഈ നീക്കം പുറത്തു വന്നത്.