

പശ്ചിമേഷ്യയ്ക്ക് യുക്രെയ്ന്‍റെ ഡ്രോൺ കവചം
file photo
കീവ്: ഇറാനിയൻ ഡ്രോണുകളെ പ്രതിരോധിക്കുന്നതിനായി പശ്ചിമേഷ്യയിലെ അഞ്ചു രാജ്യങ്ങളിൽ യുക്രെയ്നിൽ നിന്നുള്ള ഇരുന്നൂറ്റമ്പതോളം ഡ്രോൺ വിദഗ്ധർ നിലയുറപ്പിച്ചിട്ടുണ്ടെന്ന് യുക്രെയ്ൻ പ്രസിഡന്‍റ് വ്ലോഡിമിർ സെലൻസ്കി. വെള്ളിയാഴ്ച നടത്തിയ പ്രസ്താവനയിലാണ് മേഖലയിലെ സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കുന്നതിൽ യുക്രെയ്ൻ വഹിക്കുന്ന നിർണായക പങ്കിനെ കുറിച്ച് അദ്ദേഹം വിശദീകരിച്ചത്.
പ്രതിരോധ സംവിധാനങ്ങൾ കെട്ടിപ്പടുക്കുന്നതിനും വിദഗ്ധമായ വിലയിരുത്തലുകൾ നൽകുന്നതിനുമായി കൂടുതൽ രാജ്യങ്ങൾ യുക്രെയ്ന്‍റെ സഹായം തേടിയിട്ടുണ്ടെന്നും സെലൻസ്കി പറഞ്ഞു. മേഖലയിലെ രണ്ടു കേന്ദ്രങ്ങളിൽ തങ്ങളുടെ സൈനികർക്ക് സാങ്കേതിക പിന്തുണ നൽകാൻ അമെരിക്കയും യുക്രെയ്നോട് സഹായം അഭ്യർഥിച്ചിട്ടുണ്ട്. നിലവിൽ പശ്ചിമേഷ്യയിലുള്ള യുക്രെയ്നിയൻ സൈനികർ പ്രാദേശിക സൈന്യവുമായി ചേർന്ന് സംയുക്ത ദൗത്യങ്ങളിൽ ഏർപ്പെടുകയാണെന്നാണ് സിഎൻഎന്നിന്‍റെ റിപ്പോർട്ട്.
പ്രാദേശിക സൈനികർക്ക് ഇതിനാവശ്യമായ പരിശീലനം നൽകുന്നതിലും സജീവമാണ് ഇപ്പോൾ യുക്രെയ്നിയൻ സംഘം.
file photo
ഡ്രോൺ ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിനൊപ്പം പ്രാദേശിക സൈനികർക്ക് ഇതിനാവശ്യമായ പരിശീലനം നൽകുന്നതിലും സജീവമാണ് ഇപ്പോൾ യുക്രെയ്നിയൻ സംഘം. മേഖലയിലെ വിവിധ ഭരണാധികാരികളുമായി സുപ്രധാനമായ സുരക്ഷാ കരാറുകളിൽ ഏർപ്പെടാനുളള ചർച്ചകൾ പുരോഗമിക്കുകയാണെന്നും സെലൻസ്കി വ്യക്തമാക്കി. ഇറാൻ ഉപരോധം ഏർപ്പെടുത്തിയതിനെ തുടർന്ന് തടസപ്പെട്ട ഹോർമൂസ് കടലിടുക്കിലെ സുരക്ഷാ നടപടികളിൽ പങ്കു ചേരാൻ അമെരിക്ക യുക്രെയ്നെ ക്ഷണിച്ചിട്ടുണ്ട്.
ആഗോള തലത്തിൽ ജീവൻ സംരക്ഷിക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനും യുക്രെയ്ൻ പുലർത്തുന്ന വൈദഗ്ധ്യത്തെ അന്താരാഷ്ട്ര പങ്കാളികളെല്ലാം അംഗീകരിക്കുന്നു എന്നത് അഭിമാനകരമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഡ്രോൺ സാങ്കേതിക വിദ്യയിലും പ്രതിരോധത്തിലും യുക്രെയ്ൻ കൈവരിച്ച നേട്ടങ്ങൾ പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയിൽ വൻ മാറ്റങ്ങൾ കൊണ്ടുവരുമെന്നാണ് വിലയിരുത്തലുകൾ.