

ഇറാൻ പാർലമെന്‍റ് സ്പീക്കർ ഖാലിബാഫ്
ടെഹ്റാൻ: ഇറാനു നേരെയുള്ള ഏതൊരു ആക്രമണത്തിനും അതിവേഗത്തിലുള്ളതും അതിശക്തവും കഠിനവുമായ തിരിച്ചടിയായിരിക്കും നൽകുകയെന്ന് പ്രഖ്യാപിച്ച് ഇറാൻ പാർലമെന്‍റ് സ്പീക്കർ മുഹമ്മദ് ബാഗർ ഖാലിബാഫ്. മുൻപ് നൽകിയിരുന്നതു പോലെ ആക്രമണങ്ങൾക്ക് ആനുപാതികമായ പ്രതികരണങ്ങൾ മാത്രം നൽകുന്ന കാലഘട്ടം അവസാനിച്ചെന്ന് അമെരിക്ക പൂർണമായും മനസിലാക്കിയിട്ടുണ്ടാകുമെന്നും ഖാലിബാഫ് പറഞ്ഞു. ശത്രുക്കളുടെ സൈനിക താവളങ്ങൾക്ക് നേരെ അടുത്തിടെ ഇറാൻ നടത്തിയ സൈനിക നടപടികൾ ഇതിന്‍റെ തുടക്കം മാത്രമാണ്.
കളിയുടെ നിയമങ്ങൾ മാറിയെന്ന് വൈകുന്നതിന് മുൻപ് ആക്രമണകാരികൾ തിരിച്ചറിയണമെന്ന് ഖാലിബാഫ് മുന്നറിയിപ്പ് നൽകി. യുഎസ് ഉപരോധങ്ങൾ മറികടക്കാൻ രാജ്യം സജ്ജമാണെന്നും അദ്ദേഹം വ്യക്തമാക്കി. യുഎസിനെതിരെ നയതന്ത്രപരമായും സൈനികപരമായും നേട്ടം കൈവരിച്ചതുപോലെ, അമേരിക്കയുടെ സാമ്പത്തിക ഉപരോധങ്ങളെയും പ്രചാരണങ്ങളെയും ഇറാൻ ജനത അനായാസം മറികടക്കുമെന്നും സ്പീക്കർ അവകാശപ്പെട്ടു.